
ജയലളിതയുടെ ആരോഗ്യ സ്ഥിതി മോശമായി തുടരുന്നുവെന്നതോടെ അപ്പോളോ ആശുപത്രിക്ക് മുന്നിൽ തടച്ചുകൂടിയ ആയിരങ്ങൾ ബഹളം വെക്കുകയാണ്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് പാടുപെടുന്നു. അതേസമയം സംസ്ഥാനത്ത് ഒട്ടാകെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. മലയാളികളടക്കമുള്ള ഇതര സംസ്ഥാനക്കാർ കൂട്ടത്തോടെ സ്വന്തം നാട്ടിലേക്കു പോയി തുടങ്ങി.
ഏതു സാഹചര്യം നേരിടാൻ തയ്യാറാകണമെന്ന് തമിഴ്നാട് ഡിജിപി പൊലീസിന് നിർദേശം നൽകിയിരിക്കുകയാണ്. അടിയന്തിര സാഹചര്യം ഉണ്ടാവുകയാണെങ്കിൽ കേന്ദ്രസേനയെ ഇറക്കും. ജയലളിതയുടെ നില മോശമായി തുടരുന്നു എന്ന വാർത്ത പരന്നതോടെ ഉച്ചയ്ക്ക് ശേഷം അപ്പോളോ ആശുപത്രിക്ക് മുന്നിൽ സ്ത്രീകൾ ബഹളംവെച്ചു. ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചു. കഴിഞ്ഞ ദിവസം രാത്രിമുതൽ എത്തിയ ആയിരങ്ങൾ ആശുപത്രി പരിസരങ്ങളിൽ ഇപ്പോഴും തുടരുകയാണ്.
ജയലളിതയുടെ ആരോഗ്യനിലയിൽ മനംനൊന്ത് തമിഴ്നാട്ടിൽ ഇതുവരെ രണ്ടുപേർ മരിച്ചു. അപ്പോളോ ആശുപത്രി സ്ഥിതിചെയ്യുന്ന ഗ്രീംസ് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ബൈറ്റ് ജയലളിതയുടെ വസതിയായ പോയസ് ഗാർഡനിലും സെക്രട്ടറിയേറ്റിലും ഡിഎംകെ നേതാവ് എം കരുണാനിധിയുടെ വസതിയിലും കൂടുതൽ പൊലീസുകാരെ നിയോഗിച്ചു. കൂടാതെ കരുണാനിധി അസുഖബാധിതനായി ചികിത്സയിൽ കഴിയുന്ന ആഴ്വാർപേട്ട് കാവേരി ആശുപത്രിയിലും സുരക്ഷയുണ്ട്. ചെന്നൈയിലെ പല ഐടി കമ്പനികളും തൊഴിലാളികൾക്ക് ഉച്ചയോടെ അവധി നൽകി. മലയാളികൾ അടക്കമുള്ള മറുനാട്ടുകാർ സ്വന്തം സംസ്ഥാനത്തേക്ക് കൂട്ടത്തോടെ പോവുകയാണ്. റെയിൽവേ സ്റ്റേഷനിലെല്ലാം വൻ തിരക്കുണ്ട്. ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച വാർത്തകളെ തമിഴ് ജനത വൈകാരികമായി സമീപിക്കുന്നതിനാൽ, മോശമായതെന്തെങ്കിലും സംഭവിക്കുന്നപക്ഷം സ്ഥിതിഗതികൾ കൈവിട്ടുപോകാതിരിക്കാനുള്ള മുൻകരുതലാണ് സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam