
തിരുവല്ല: വൈദികർ യുവതിയെ പീഡിപ്പിച്ച കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ നിഷേധിച്ചതിനെ തുടർന്ന് രണ്ടാം പ്രതിയായ ഫാദർ ജോബ് മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
അന്വേഷണചുമതലയുള്ള ഡിവൈഎസ്പി ജോസി കെ ചെറിയാന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അച്ചനെ അറസ്റ്റ് ചെയ്തത്. കൊല്ലത്തെ ബന്ധവീട്ടില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. കീഴടങ്ങുകയാണെന്ന് ജോബ് മാത്യു അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചുവെന്നാണ് സൂചന. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ കേസിലെ പ്രതികളായ വൈദികരെല്ലാം ഒളിവിൽ പോയിരുന്നു. ഇതേ തുടർന്ന് ഇവരുടെ ബന്ധുകളുടേയും സുഹൃത്തുകളുടേയും വീടുകളിൽ കഴിഞ്ഞ ദിവസം രാത്രിയിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി.
കേസിൽ ഒന്നാം പ്രതിയായ എബ്രഹാം വർഗ്ഗീസാണ് 16-ാം വയസ്സിൽ യുവതിയെ ആദ്യം പീഡിപ്പിച്ചത്. ഇക്കാര്യം മകന്റെ മാമോദിസാ ചടങ്ങിന് മുന്നോടിയായി നടത്തിയ കുമ്പസാരത്തിനിടെ യുവതി ഫാദർ ജോബ് മാത്യുവിനോട് വെളിപ്പെടുത്തി. പീഡനവിവരം പുറത്തു വിടും എന്ന് ഭീഷണിപ്പെടുത്തി പിന്നീട് ജോബ് മാത്യു യുവതിയെ പീഡിപ്പിച്ചു എന്നാണ് യുവതിയുടെ മൊഴിയിൽ പറയുന്നത്.
അതേസമയം കേസിലെ മറ്റു മൂന്ന് പ്രതികളും പൊലീസിന് കീഴടങ്ങാന്‍ സാധ്യതയില്ലെന്നാണ് സൂചന. ജാമ്യം തേടി മൂവരും സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് ഇവരുടെ അഭിഭാഷകന്‍ അറിയിച്ചിട്ടുള്ളത്. എന്നാല്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ ഇവരെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ശക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam