
അഗര്‍ത്തല: ത്രിപുരയിൽ യുവമാധ്യമപ്രവർത്തകനെ തട്ടിക്കൊണ്ടുപോയി മർദിച്ചു കൊലപ്പെടുത്തി. പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുരയുടെ പ്രതിഷേധ പരിപാടി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവര്‍ത്തകനെയാണ് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. പശ്ചിമ ത്രിപുര ജില്ലയിലെ പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടറായ സന്താനു ഭോമിക്കിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
'ദിനരാത്ത്' പ്രാദേശിക വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ടറായ ഭോമിക്ക് മാന്‍ഡയില്‍ ഐപിഎഫ്ടി നടത്തിയ പ്രതിഷേധ പ്രകടനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു. റോഡ് തടസ്സപ്പെടുത്തി നടന്ന പ്രകടനം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അക്രമികള്‍ പിന്നില്‍ നിന്ന് അടിച്ചു വീഴ്ത്തി ഭോമിക്കിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. പിന്നീട് കുറച്ചകലെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയ ശാന്തനുവിനെ അഗർത്തല മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഐപിഎഫ്ടിയുമായുള്ള സംഘട്ടനത്തില്‍ സിപിഎമ്മിന്റെ ആദിവാസി സംഘടനയായ ഗാന മുക്തി പരിഷത്തിലെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. അഗര്‍ത്തലയില്‍ നിന്ന് 40 കിമി അകലെയുള്ള കോവൈ ജില്ലയിലെ ചാങ്കോളയിലായിരുന്നു സംഭവം. സംഭവത്തില്‍ അപലപിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam