
ഇടുക്കി: ഇടുക്കി എം.പി ജോയ് ജോര്‍ജിന്‍റെ കുടുംബാംഗങ്ങൾക്ക് ഭൂമി കൈമാറിയ പട്ടയയുടമകൾ ഓഗസ്റ്റ് മൂന്നിന് ദേവികുളും ആർ.ഡി.ഒ ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് സബ് കളക്ടർ വി. ആർ പ്രേം കുമാർ നിർദ്ദേശം നൽകി. എം.പിയും കുടുംബാംഗങ്ങളും ജില്ലാ കളക്ടർക്ക് നൽകിയ പുന:പരിശോധന ഹർജിയുടെ അടിസ്ഥാനത്തിൽ ഇന്നലെ എം.പിയോട് രേഖകൾ സഹിതം ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നത്. ഇതോടൊപ്പം ഭൂമി കൈമാറ്റം നടത്തിയവരും ഹാജരാകുന്നതിനാണ് നോട്ടീസ് നൽകിയിരുന്നു.
എന്നാൽ ഇരുവർക്കുമായി അഭിഭാഷകൻമാരാണ് ഹാജരായത്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ജോയ്സ് ജോര്‍ജ് എംപിയുടെയും കുടുംബാംഗങ്ങളുടെയും കൊട്ടാക്കമ്പൂരിലെ പട്ടയം ദേവികുളം സബ് കളക്ടര്‍ റദ്ദാക്കിയതെന്ന ജില്ലാ കളക്ടറുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് ഭൂമിയുടെ രേഖകളുമായി എംപിയുടെ അഭിഭാഷകര്‍ ഹാജരായത്. കുടുംബാംഗങ്ങളുടെ ഭൂമിയുടെ രേഖകളും അഭിഭാഷകര്‍ ഹാജരാക്കി. എന്നാൽ ഇവരുടെ തർക്കങ്ങൾ രജിസ്റ്റർ ചെയ്ത സബ് കളക്ടർ പട്ടയയുടമകൾ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു.
പട്ടയം അനുവദിച്ച കാലഘട്ടം, അടിസ്ഥാന രേഖയായ ഫെയര്‍ ഫീല്‍ഡ് രജിസ്റ്റര്‍, പട്ടയം നല്‍കേണ്ട കമ്മിയുടെ രേഖകള്‍ തുടങ്ങിയവയില്‍ എംപിയുടെയും കുടുംബാംഗങ്ങളുടെയും ഭൂമിയില്‍ ഉണ്ടായ ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് സബ് കളക്ടര്‍ പട്ടയം റദ്ദാക്കിയത്. ഇക്കാര്യങ്ങള്‍ വീണ്ടും പരിശോധിക്കുന്നതിനാണ് പട്ടയ ഉടമകളോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയത്.
ചൊവ്വാഴ്ച രാവിലെ നാല് അഭിഭാഷകരാണ് എം.പിക്കും കുടുംബാംഗങ്ങൾക്കും വേണ്ടി ഹാജരായത്. ഒരു മണിക്കൂറോളം ഇവരുടെ തർക്കങ്ങൾ സബ് കളക്ടർ കേൾക്കുകയും ചെയ്തു. ഓഗസ്റ്റ് മൂന്നിന് ഉടമകളുടെ സാനിധ്യത്തിൽ വീണ്ടും രേഖകളുടെ പരിശോധനകൾ നടക്കും. പരിശോധയ്ക്ക് തീര്‍പ്പ് വരുത്താന്‍ എട്ട് ആഴ്ചയാണ് ജില്ലാ കളക്ടര്‍ സമയം നല്‍കിയതെങ്കിലും അതില്‍ വീണ്ടും കാലതാമസമുണ്ടാകാനാണ് സാധ്യത.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam