കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് ഇന്ന് വിരമിക്കുന്ന ആന്‍റണി ഡൊമനിക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനാകും. സർക്കാരിന്‍റെ ശുപാർശ ഗവർണറുടെ അംഗീകാരത്തിനായി അയച്ചു. മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും ഉൾപ്പെട്ട സമിതി ഒരു പേര് മാത്രമാണ് ശുപാർശ ചെയ്തത്.
ഏറെ വിവാദങ്ങൾക്കൊടുവിലാണ് മനുഷ്യാവകാശ കമ്മീഷന് പുതിയ അധ്യക്ഷനെത്തുന്നത്. കഴിഞ്ഞ രണ്ട് വർഷമായി കമ്മീഷൻ അംഗം പി.മോഹനദാസാണ് ആക്ടിംഗ് ചെയർമാൻ. മോഹനദാസും സർക്കാറും തമ്മിൽ ഏറ്റുമുട്ടിയത് നിരവധി തവണ. വരാപ്പുഴ ശ്രീജിത്തിന്‍റെ കസ്റ്റഡിമരണത്തിൽ സർക്കാറിനെ രൂക്ഷമായി കമ്മീഷൻ വിമർശിച്ചു. മോഹനദാസ് രാഷ്ട്രീയം കളിക്കുന്നുവെന്നും ചെയർമാന്‍റെ പണിയെടുത്താൽ മതിയെന്നും മുഖ്യമന്ത്രി പരസ്യമായി വിമർശിച്ചു.
തർക്കം തുടരുമ്പോൾ തന്നെ ആൻറണി ഡൊമിനികിനെ അധ്യക്ഷനാക്കാനുള്ള നീക്കങ്ങൾ തുടങ്ങിയിരുന്നു. ചീഫ് ജസ്റ്റിസ് പദവിയിൽ നിന്നും വിരമിച്ചതിന് തൊട്ടുപിന്നാലെ നിയമന ശുപാർശ നൽകി. ഗവർണ്ണർ കൂടി അംഗീകരിച്ചാൽ ഉടൻ ചുമതലയേൽക്കും. കമ്മീഷൻ അംഗങ്ങളായ പി.മോഹനദാസിന് മൂന്നരവർഷവും കെ.മോഹൻകുമാറിന് ഒന്നരവർഷവും കാലാവധി ബാക്കിയുണ്ട്.