
കോഴിക്കോട്: കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പില്ലെന്ന് കെ മുരളീധരന്‍. എങ്ങനെയെങ്കിലും അധികാരത്തിൽ തിരിച്ചെത്താൻ ശ്രമിക്കുമ്പോഴാണോ ഗ്രൂപ്പെന്ന് അദ്ദേഹം ചോദിച്ചു. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെച്ചൊല്ലിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കെ മുരളീധരന്‍റെ പ്രതികരണം. ഓരോ നേതാക്കൾക്കും ഓരോരോ അഭിപ്രായമുണ്ടാകും. എല്ലാ അഭിപ്രായങ്ങളും സമന്വയിപ്പിച്ചാണ് ഒ ജെ ജനീഷിനെ അധ്യക്ഷൻ ആക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
അതേസമയം യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെചൊല്ലി തർക്കം മുറുകുകയാണ്. അബിൻ വർക്കി ഇന്ന് രാവിലെ കോഴിക്കോട് വച്ച് മാധ്യമങ്ങളെ കാണും. തന്നെ അധ്യക്ഷനാക്കാത്തതിലെ അതൃപ്തി പരസ്യമാക്കുമെന്നാണ് സൂചന. ഇന്നലെയാണ് ഒ.ജെ.ജനീഷിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചത്. അബിൻ വർക്കിയെ ദേശീയ സെക്രട്ടറിയായി ആക്കി നിയമിച്ചിരുന്നു. എന്നാൽ അബിനെ ഒതുക്കി എന്നാണ് ഐ ഗ്രൂപ്പിന്‍റെ പരാതി.