തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുരേന്ദ്രന്‍. ദുരന്ത നിവാരണ ഫണ്ട് വക മാറ്റി ചെലവിട്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് കെ സുരേന്ദ്രന്‍ മുഖ്യമന്ത്രിയ്ക്ക് നേരെ രൂക്ഷമായ വിമര്‍ശനം നടത്തിയത്. ഓഖി ഫണ്ടെടുത്ത് ഹെലികോപ്ടർ യാത്ര നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മനുഷ്യത്വരഹിതമായ നടപടിയാണ് പിണറായി വിജയന്റേതെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു
കെ സുരേന്ദ്രന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
പാർട്ടി സമ്മേളനത്തിനുവേണ്ടി ഓഖി ഫണ്ടെടുത്ത് ഹെലികോപ്ടർ യാത്ര നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണം. തികച്ചും മനുഷ്യത്വരഹിതമായ നടപടിയാണ് പിണറായി വിജയൻറ്ത്. ഓഖി ദുരിതാശ്വാസനിധിയിൽ നിന്നും പാർട്ടിസമ്മേളനത്തിനുവേണ്ടി പണം ചെലവഴിച്ച നടപടി കേരളത്തിലെ ജനങ്ങളെ ഞെട്ടിപ്പിക്കുന്നതാണ്. പാവപ്പെട്ട ജനങ്ങൾ ഓഖി ദുരന്തത്തിൻറെ പേരിൽ ദുരിതമനുഭവിക്കുമ്പോൾ പിണറായിക്ക് ഇതെങ്ങനെ കഴിഞ്ഞു? ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രിക്ക് ഒരു ഹൃദയമില്ലാ എന്നതിൻറെ തെളിവാണിത്. കോടിക്കണക്കിന് രൂപയുടെ സമ്പാദ്യമുള്ള സി. പി. എമ്മിന് അവരുടെ പാർട്ടി ഫണ്ടിൽ നിന്ന് കാശെടുത്ത് ഹെലികോപ്ടറിനു ചെലവാക്കാമായിരുന്നു. ധാർമ്മികതക്കും രാഷ്ട്രീയസദാചാരത്തിനും നിരക്കാത്ത നിലപാടെടുത്ത മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാനുള്ള അവകാശമില്ല.