കോഴിക്കോട് കൊടുവള്ളിയില്‍ മദ്യലഹരിയിൽ സഹോദരനെ കുത്തിക്കൊന്നു

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ മദ്യലഹരിയിൽ സഹോദരനെ കുത്തിക്കൊന്നു. കൊടുവള്ളി സ്വദേശി പ്രസാദാണ് കുത്തേറ്റ് മരിച്ചത്. സഹോദരന്‍ പ്രമോദിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വത്ത് തര്‍ക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചത്.ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കൊടുവള്ളി വലിയപറമ്പ് കത്തറമ്മൽ താന്നിരിക്കംപൊയിൽ പ്രസാദിനെയാണ് സഹോദരൻ പ്രമോദ് കൊലപ്പെടുത്തിയത്. പ്രമോദ് മദ്യലഹരിയിലായിരുന്നു. ഇതിന് പിന്നാലെ സ്വത്ത് സംബന്ധിച്ച വാക്ക് തര്‍ക്കവും കയ്യാങ്കളിയും ഉണ്ടാവുകയായിരുന്നു. കയ്യിലുള്ള കത്തിയെടുത്ത് പ്രമോദ് പ്രസാദിനെ കുത്തി. വീടിനു മുൻവശം റോഡിനോട് ചേർന്ന് ഉള്ള ഭാഗത്തുവെച്ച് കുത്തി വീഴ്ത്തിയ ശേഷം വീടിനകത്തേക്ക് വലിച്ചുകൊണ്ടു പോകുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രമോദ് തന്നെയാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. തുടര്‍ന്ന് കൊടുവള്ളി പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട പ്രസാദും പ്രതി പ്രമോദും ഒരേ വീട്ടിലാണ് താമസം. ഇരുവരും അവിവാഹിതരാണ്. മാതാപിതാക്കള്‍ നേരത്തെ മരിച്ചു പോയിരുന്നു. മറ്റ് രണ്ട് സഹോദരങ്ങളുണ്ടെങ്കിലും ഇവര്‍ വേറെയാണ് താമസം. രണ്ട് പേരും കൂലിപ്പണിക്കാരാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

YouTube video player