
കാസര്‍ഗോഡ്: അട്ടപ്പാടിയില്‍ യുവാവിനെ മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ മന്ത്രി എ.കെ.ബാലനും എം.ബി.രാജേഷ് എംപിക്കുമെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍.വടക്കേ ഇന്ത്യയിലെവിടെയെങ്കിലും ആയിരുന്നു ഇത്തരമൊരു സംഭവം നടന്നതെങ്കില്‍ കമ്യൂണിസ്റ്റുകാരും കോൺഗ്രസ്സുകാരുമെല്ലാം മോദി രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങിക്കഴിഞ്ഞിട്ടുണ്ടാവുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.നമ്പർ വൺ കേരളത്തിലായതുകൊണ്ട് അതും എം. ബി രാജേഷിൻറെ മണ്ഡലത്തിൽപെടുന്ന അട്ടപ്പാടിയിലുമായതുകൊണ്ട് ആരും മിണ്ടുന്നില്ല. എ. കെ. ബാലൻ നാട്ടുകാരനും പിന്നെ ആ വകുപ്പുകൂടി കൈകാര്യം ചെയ്യുന്നതുകൊണ്ടും തീരെ മിണ്ടരുതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കെ സുരേന്ദ്രന്റെ ഫേസ്‌ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം
വടക്കേ ഇന്ത്യയിലെവിടെയെങ്കിലും ആയിരുന്നെങ്കിൽ ഈ കമ്യൂണിസ്ടുകാരും കോൺഗ്രസ്സുകാരും കൂടി മോദി രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങിക്കഴിഞ്ഞിട്ടുണ്ടാവും. കേരളത്തിലെ സച്ചിദാനന്ദനും ജമാ അത്ത് രാമനുണ്ണിയും അടക്കം പലരും പുരസ്കാരം( തുക ഒഴിച്ച്) മടക്കുമായിരുന്നു. ചാനൽ ചർച്ചക്കുവേണ്ടി മാത്രം എം. പി മാരായ നാടിനൊരുഗുണവുമില്ലാത്ത എം. ബി. രാജേഷും കൂട്ടരും പാർലമെൻറിലെ ഗാന്ധിപ്രതിമക്കു മുന്നിൽ ഇന്നലെ രാത്രി തന്നെ ഒരു ധർണ്ണ നടത്തി അതിൻറെ പടം ഇന്നത്തെ പത്രത്തിൽ തന്നെ വരും എന്നുറപ്പുവരുത്തുമായിരുന്നു.
ഡിഫി മുതൽ പുകാസ വരെയുള്ള ഭരണവിലാസം ഉദരംഭരി വിപ്ളവസംഘടനകൾ ഇവിടെ പന്തം കൊളുത്തി പ്രകടനം നടത്തുമായിരുന്നു. നമ്പർ വൺ കേരളത്തിലായതുകൊണ്ട് അതും എം. ബി രാജേഷിൻറെ മണ്ഡലത്തിൽപെടുന്ന അട്ടപ്പാടിയിലുമായതുകൊണ്ട് ആരും മിണ്ടുന്നില്ല. എ. കെ. ബാലൻ നാട്ടുകാരനും പിന്നെ ആ വകുപ്പുകൂടി കൈകാര്യം ചെയ്യുന്നതുകൊണ്ടും തീരെ മിണ്ടരുത്. ഇങ്ങനെ എത്രയോ ആദിവാസികൾ ഇന്നും അട്ടപ്പാടിയിലും വയനാട്ടിലും ഇടുക്കിയിലുമൊക്കെയുണ്ട്. ശതകോടിക്കണക്കിന് രൂപയാണ് പ്രതിവർഷം ഇവർക്കുവേണ്ടി കേന്ദ്രസർക്കാർ നീക്കിവെക്കുന്നത്. ഒന്നും പാവങ്ങൾക്കു കിട്ടുന്നില്ലെന്ന് മാത്രം. എല്ലാം ഇടത്തട്ടുകാർ തട്ടുകയാണ്. കഞ്ഞി കുടിക്കാനില്ലെങ്കിലും പ്രശ്നം ബീഫ് കിട്ടാത്തതായിരുന്നെങ്കിൽ രാജേഷ് അട്ടപ്പാടിയിൽ ചെന്ന് ഒരു ബീഫ് മേളയും വേണ്ടിവന്നാൽ ഒരാഴ്ച നിരാഹാരവും കിടന്നേനെ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam