
തിരുവനന്തപുരം: മലയാള സിനിമയിലെ നടന്‍മാര്‍ തെലുങ്ക് ചലച്ചിത്രതാരം പ്രഭാസിനെ മാതൃകയാക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഒരു സിനിമയ്ക്ക് മാത്രം മൂന്നും നാലും കോടി വാങ്ങുന്നവര്‍ നമ്മുടെ നാട്ടിലുമുണ്ടെന്ന് കടകംപള്ളി പറഞ്ഞു.
പ്രളയബാധിതരുടെ പുനരധിവാസത്തിനായി സഹകരണവകുപ്പ് ആവിഷ്‌കരിച്ച 'കെയര്‍ കേരള' പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രതികരണം. പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. 1500 വീടുകള്‍ നിര്‍മ്മിച്ചുനല്‍കാനും ഇതിനായി 75 കോടി രൂപ സംഘങ്ങളില്‍ നിന്ന് സമാഹരിക്കാനുമാണ് സഹകരണവകുപ്പ് തീരുമാനം.
പ്രളയബാധിതരെ സഹായിക്കാനായി ഒരുമാസത്തെ പെന്‍ഷന്‍തുക മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഭാര്യമാര്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ജി സുധാകരന്‍, എകെ ബാലന്‍, കടകംപള്ളി സുരേന്ദ്രന്‍, കെ രാജു, സി രവീന്ദ്രനാഥ്, എകെ ശശീന്ദ്രന്‍ എന്നിവരുടെ ഭാര്യമാരാണ് പെന്‍ഷന്‍തുക നല്‍കിയത്. ഇതു കൂടാതെ തടവുകാര്‍ സ്വരൂപിച്ച 15 ലക്ഷം രൂപ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ മുഖ്യമന്ത്രിക്ക് കൈമാറി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam