
ലക്നൗ: ഉത്തര്‍പ്രദേശിലെ കൈരാന ഉപതെരഞ്ഞെടുപ്പിന്‍റെ പ്രചാരണ രംഗത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് മുസഫര്‍ നഗറിലുണ്ടായ കലാപം. പരമാവധി വോട്ടര്‍മാരെ സ്വാധീനിക്കാനായി, കലാപവുമായി ബന്ധപ്പെട്ട വ്യാജ കേസുകള്‍ പിന്‍വലിക്കുമെന്നാണ് മിക്ക രാഷ്ട്രീയ കക്ഷികളുടേയും തെരഞ്ഞെടുപ്പ് വാഗ്ദാനം.
അഖിലേഷ് സര്‍ക്കാര്‍ എടുത്ത എല്ലാ തെറ്റായ കേസുകളും നിയമോപദേശം വാങ്ങിയ ശേഷം പിന്‍വലിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 2013 ലാണ് മുസഫര്‍ നഗറിലും സമീപ പ്രദേശങ്ങളിലും കലാപം അരങ്ങേറിയത്. കൊല്ലപ്പെട്ടത് 62 പേര്‍. സ്വന്തം വീടുകളില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്നവരുടെ എണ്ണം അരലക്ഷം. വീടുകള്‍ കൂട്ടത്തോടെ അഗ്നിക്കിരയായി.
6879 കേസുകള്‍ രജിസറ്റര്‍ ചെയ്തു. ഇപ്പോള്‍ നിര്‍ണായകമായ തെരഞ്ഞെടുപ്പിന്‍റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കേ, കലാപവുമായി ബന്ധപ്പെട്ട് നിരപരാധികള്‍ക്കെതിരെ എടുത്ത കേസുകല്‍ പിന്‍വലിക്കുമെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ വാഗ്ദാനങ്ങള്‍. കലാപ കേസിലെ പ്രതികളിലൊരാളും ബിജെപി മന്ത്രിയുമായ സുരേഷ് റാണയാണ് ഇക്കാര്യം ആദ്യം പ്രഖ്യാപിച്ചത്.
തൊട്ടുപിന്നാലെ രാഷ്ട്രീയ ലോക്ദളും സമാജ്വാദി പാര്‍ട്ടികളും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും ഇതേറ്റെടുത്തു. അഖിലേഷ് യാദവിന്‍റെ സര്‍ക്കാര്‍ നിരവധി നിരപരാധികളെ കേസുകളില്‍ കുടുക്കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ മഹേന്ദ്ര നാഥ് പാണ്ഡെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വിവിധ മത,സാമുദായിക വിഭാഗങ്ങളുമായി സമന്വയ ചര്‍ച്ച നടത്തിയ ശേഷം കേസുകള്‍ പിന്‍വലിക്കുന്നതിന് നടപടികളെടുക്കാമെന്നാണ് തെരഞ്ഞെടുപ്പ് യോഗങ്ങളിലെ വാഗ്ദാനം. അതേ സമയം രാഷ്ട്രീയ പാര്‍ട്ടികളുടെ ഈ നിലപാട് ചോദ്യം ചെയ്ത് വിവിധ തലങ്ങളില്‍ നിന്ന് വിമര്ശനങ്ങളും ഉയരുന്നുണ്ട്. കുറച്ച് വോട്ടുകള്‍ക്കായി കലാപക്കേസുകള്‍ പിന്‍വലിക്കുന്നത് കലാപത്തിനിരയായവരെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam