
കാസര്‍കോട്: വൃത്തിഹീനമായ സാഹചര്യത്തില്‍ തയ്യാറാക്കുന്ന കാസർഗോഡ് നീലേശ്വരത്തെ ഐസ്ക്രീം നിർമ്മാണ യൂണിറ്റ് സംസ്ഥാന ഭക്ഷ്യ സുരക്ഷാ വിഭാഗം പൂട്ടിച്ചു. നീലേശ്വരം കടിഞ്ഞി മൂലയിൽ ശൗചാലയത്തിലെ പൈപ്പ് വെള്ളവും മത്സ്യത്തിൽ ചേർക്കുന്ന അമോണിയം കലർന്ന ഐസും ചേർത്ത് തുരുമ്പ് പിടിച്ച യന്ത്രത്തിൽ തയാറാക്കുന്ന ഐസ്ക്രീം നിർമ്മാണ യൂണിറ്റിനെ കുറിച്ച് കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്‍റെ നടപടി.
വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കോഴിക്കോടുനിന്നു എത്തിയ ഭക്ഷ്യ സുരക്ഷാ മൊബൈൽ വിജിലൻസ് സ്കാഡും ജില്ലാ അസി.കമീഷണർ ബെന്നി ജോസഫും ഉൾപ്പെട്ട ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി യൂണിറ്റ് പൂട്ടി സീൽ ചെയുകയു മായിരുന്നു. നഗരസഭയുടെ കണ്മുന്നിൽ പ്രവർത്തിച്ച മാലിന്യങ്ങൾ നിറഞ്ഞ ഐസ്ക്രീം യൂണിറ്റ് പൂട്ടിക്കാനെത്തിയ ഭക്ഷ്യ സുരക്ഷാ സംഘം നീലേശ്വരം നഗരസഭയിലെ ആരോഗ്യ വകുപ്പിനെ വിമർശിക്കുകയും ചെയ്തു.
ഇത്തരം ഭക്ഷ്യ യൂണിറ്റുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ നിർദ്ദേശവും നൽകി. അതേസമയം ഐസ്ക്രീം യൂണിറ്റ് നടത്തിയ അന്യ സംസ്ഥാനകാർക്കെതിരെ നടപടി എടുത്തിട്ടില്ല. കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരത്താണ് ആരും കൊതിക്കുന്ന ഐസ് ക്രീമിന് പിറകിലെ രുചിക്കൂട്ട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ഇരുചക്ര വാഹനങ്ങളിലും ഉന്തു വണ്ടികളിലും ഇതര സംസ്ഥാനക്കാര്‍ നീലേശ്വരം നഗരത്തിലൂടെ മണിയൊച്ച കേള്‍പ്പിച്ച് വില്‍പ്പന നടത്തുന്ന ഐസ്‌ക്രീമാണിത്.
നഗരസഭയുടെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് കടിഞ്ഞിമൂലയില്‍ യാതൊരുവിധ ലൈസന്‍സും ഇല്ലാതെ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഐസ്‌ക്രീം നിര്‍മ്മാണ യൂണിറ്റ് കണ്ടെത്തിയത്. ഇതരസംസ്ഥാനക്കാര്‍ തിങ്ങിപാര്‍ക്കുന്ന കടിഞ്ഞിമൂലയിലെ സ്വകാര്യ കോട്ടേഴ്‌സില്‍ ഒരു ഇടുങ്ങിയ മുറിയിലാണ് ഐസ്ക്രീം ഉണ്ടാക്കിയിരുന്നത്.
മുറിക്ക് വാതിലോ ജനലോ ഇല്ല. ചിലന്തിവല നിറഞ്ഞ മുറിയില്‍ ബീഡി കുറ്റികളും മദ്യകുപ്പികളും നിറയെ. ഐസ്‌ക്രീമിന് മനംകുളിര്‍പ്പിക്കുന്ന മണവും നിറവും ഉറപ്പാക്കുന്നതിന് ചേര്‍ക്കുന്ന എസന്‍സ് കാലപ്പഴക്കം ആയതാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam