
ഒരു കോളേജ് അദ്ധ്യാപകന്‍ ഉള്‍പ്പടെ അഞ്ച് ഹിസ്ബുള്‍ ഭീകരരെ സൈന്യം വധിച്ചതിന് പിന്നാലെ കശ്മീര്‍ താഴ്വരയില്‍ അക്രമം വ്യാപകമായി. സൈന്യവുമായുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് നാട്ടുകാര്‍ മരിച്ചു. പെല്ലറ്റ് തോക്കും കണ്ണീര്‍ വാതകം പ്രയോഗിച്ചാണ് കല്ലെറിഞ്ഞ നാട്ടുകാരെ സൈന്യം നേരിട്ടത്
ഷോപ്പിയാനിലെ ബദിഗാമില്‍ രാവിലെയാണ് ഹിസ്ബുള്‍ കമാന്‍ഡര്‍ സദ്ദാം പഠാറും കശ്മീര്‍ സര്‍വ്വകലാശാലയിലെ സോഷ്യോളജി അസിസ്റ്റന്റ് പ്രഫസര്‍ മുഹമ്മദ് റാഫി ഭട്ടും അടക്കം അഞ്ച് ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചത്. അടുത്തിടെയാണ് ഭട്ട് ഹിസ്ബുള്‍ മുജാഹിദ്ദീനില്‍ ചേര്‍ന്നത്.
വീട്ടില്‍ ഒളിച്ചിരുന്ന ഭീകരര്‍ക്ക് കീഴടങ്ങാന്‍ അവസരം നല്‍കിയിട്ടും വഴങ്ങാതിരുന്നതോടെയാണ് ഏറ്റുമുട്ടല്‍ വേണ്ടി വന്നത്. ഭീകരരുടെ വെടിവയ്പ്പില്‍ ഒരു പോലീസുകാരനും ഒരു സൈനികനും പരിക്കേറ്റു. ഹിസ്ബുള്‍ കമാന്‍ഡറായിരുന്ന ബുര്‍ഹാന്‍ വാണിയുടെ അടുത്ത അനുയായിയാണ് സൈന്യം വധിച്ച സദ്ദാം പഠാര്‍, സോഷ്യോളജിയില്‍ പിഎച്ച്ഡിയുള്ള മുഹമ്മദ് റാഫി ഭട്ടിനെ വെള്ളിയാഴ്ച്ച മുതലാണ് കാണാതായത്.
വേദനിപ്പിച്ചതില്‍ ദുഖമുണ്ട്. ദൈവത്തെ കാണാന്‍ പോകുന്നുവെന്നുമായിരുന്നു 33 വയസ്സുള്ള ഭട്ട് അച്ഛനുമായി നടത്തിയ അവസാന ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞത്. സൈനിക നടപടി തടസ്സപ്പെടുത്തിയ നാട്ടുകാര്‍ സുരക്ഷാ സേനയ്ക്കുനേരെ കല്ലെറിഞ്ഞു. ഭീകരരെ വധിച്ച ശേഷം പുല്‍വാമയിലും സൈന്യത്തിനുനേരെ കല്ലേറുണ്ടായി.
പ്രതിഷേധക്കാര്‍ക്കുനേരെ സൈന്യം പെല്ലറ്റ് തോക്കും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. 17 കാരനുള്‍പ്പെടെ അഞ്ചു നാട്ടുകാര്‍ മരിച്ചു. ഇന്റര്‍നെറ്റ് റദ്ദാക്കി. കോളേജുകള്‍ക്ക് അവധി. കൊല്ലപ്പെട്ടവരില്‍ കോളേജ് അധ്യാപകനും ഉള്‍പ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണ കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. കശ്മീര്‍ സര്‍വ്വകലാശാലയ്ക്ക് രണ്ട് ദിവസത്തെ അവധി നല്‍കി. നാളത്തെ എല്ലാ പരീക്ഷകളും മാറ്റി വച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam