
കൊച്ചി: അമ്മ സംഘടനയെ പറ്റിയുളള ചര്‍ച്ചകള്‍ നല്ലതിനല്ലെന്ന് ഹൈക്കോടതി മുന്‍ ജഡ്ജി കെമാല്‍ പാഷ. നിയമത്തിന് മുന്നില്‍ ദിലീപ് ഇപ്പോഴും കുറ്റാരോപിതന്‍ മാത്രമാണ്. ഇപ്പോൾ നടക്കുന്ന ചർച്ചകൾ ദിലീപിനെ കൂടുതല്‍ ഉപദ്രവിക്കുന്നതിന് കാരണമാകുമെന്നും കെമാല്‍ പാഷ കൊച്ചിയില്‍ പറഞ്ഞു.
അതേസമയം, ഇടവേള ബാബുവുമായുളള ശബ്ദസന്ദേശം തന്‍റേത് തന്നെയെന്ന് കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ സ്ഥിരീകരിച്ചു. ശബ്ദരേഖയില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ശബ്ദരേഖ ചോര്‍ന്നത് അമ്മയ്ക്കുള്ളില്‍ നിന്നാണ്. ഇത് എങ്ങനെ പുറത്തുപോയെന്ന് അന്വേഷിക്കുന്നുണ്ട്. മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണ്. ദിലീപിനെ തിരിച്ചെടുക്കാനുളള തീരുമാനത്തില്‍ പങ്കാളിയല്ല. സംഘടനയെ തകര്‍ക്കാനുളള ശ്രമത്തെ ഒറ്റക്കെട്ടായി നേരിടുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
എന്നാല്‍ താരസംഘടനയായ അമ്മയ്ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. അമ്മയുടെ നിലപാട് തെറ്റാണ്. അതിനർത്ഥം അതിൽ ഉൾപ്പെട്ടവരുടെ നിലപാടും തെറ്റാണെന്നാണ്. അമ്മയിലെ ഇടതുപക്ഷ പ്രതിനിധികൾ സി.പി.എം അംഗങ്ങളല്ല. അതിനാൽ അവരുടെ വിശദീകരണം തേടേണ്ടതില്ല. ഇതിന്‍റെ പേരില്‍ മോഹൻലാലിനെപ്പോലുള്ള നടന്മാര്‍ക്കെതിരെ നടത്തുന്ന അക്രമോത്സുകമായ പ്രതിഷേധം തെറ്റാണെന്നും ഈ വിഷയത്തിലെ സി.പി.എം നിലപാട് വളച്ചൊടിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജി വച്ച നടിമാരുടെ നടപടി ധീരമെന്ന് കെപിസിസി പ്രസിഡന്‍റ് എം.എം.ഹസനും പറഞ്ഞു. ഇരയോടൊപ്പമെന്ന് പറഞ്ഞ് വേട്ടക്കാരന് വെള്ളപൂശുന്ന നയമാണ് സിപിഎമ്മിന്. ദിലീപിനെ തിരിച്ചെടുക്കാന്‍ മുന്നില്‍ നിന്നത് ഇടത് ജനപ്രതിനിധികള്‍. സിപിഎമ്മിന്‍റെത് ഇരട്ടത്താപ്പെന്നും ഹസന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam