
തിരുവനന്തപുരം: ഹാജരില്ലെന്ന പേരില്‍ ഏജീസ് ഓഫീസ് ജോലിയില്‍ നിന്ന് പിരിച്ചു വിട്ട ഫുട്‌ബോള്‍ താരം സികെ വിനീതിന് ജോലി വാഗ്ദാനവുമായി സംസ്ഥാന സര്‍ക്കാര്‍. ഹാജര്‍ ഇല്ലെന്ന പേരില്‍ ഏജീസ് ഓഫീസ് വിനീതിനെ പുറത്താക്കിയ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര കായിക മന്ത്രിയുമായി സംസാരിക്കുമെന്ന് മന്ത്രി എസി മൊയ്തീന്‍ പറഞ്ഞു. നടപടിയുണ്ടായില്ലെങ്കില്‍ കേരളത്തില്‍ ജോലി നല്‍കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.
ഹാജര്‍ കുറവായതിനാല്‍ സികെ വിനീതിനെ പിരിച്ചു വിടാന്‍ കഴിഞ്ഞ ദിവസമാണ് ഏജീസ് ഓഫീസ് തീരുമാനിച്ചത്. നടപടിയില്‍ വ്യാപക പ്രതിഷേധമുയരുന്ന പശ്ചാത്തലത്തിലാണ് വിനീതിന് പിന്തുണയുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയത്. നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലുമായി എസി മൊയ്തീന്‍ തിങ്കളാഴ്ച സംസാരിക്കും.
കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അനുകൂലമായില്ലെങ്കില്‍ വിനീതിന് കേരളത്തില്‍ നിയമനം നല്‍കും. ഏത് തസ്തികയിലാണ് ജോലി നല്‍കുന്നത് എന്ന കാര്യം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും എസി മൊയ്തീന്‍ പറഞ്ഞു. ഇന്ത്യന്‍ ടീമിലും ഐലീഗിലും ഐഎസ്എല്ലിലും സ്ഥിരസാന്നിദ്ധ്യമായ വിനീത് ജോലിക്ക് വേണ്ടി ഫുട്‌ബോള്‍ ഉപേക്ഷിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam