കെവിന്‍റെ ദുരഭിമാന കൊല: നീനുവിന്‍റെ അച്ഛനും അമ്മയ്ക്കും പങ്ക്

Web Desk |  
Published : May 29, 2018, 07:32 AM ISTUpdated : Jun 29, 2018, 04:23 PM IST
കെവിന്‍റെ ദുരഭിമാന കൊല: നീനുവിന്‍റെ അച്ഛനും അമ്മയ്ക്കും പങ്ക്

Synopsis

കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ നീനുവിന്‍റെ അച്ഛനും അമ്മയുടെ പങ്കെന്ന് സൂചന  മറ്റൊരു  സുഹൃത്തിനെ കൊല്ലാനും പെണ്‍കുട്ടിയുടെ കുടുംബം ക്വട്ടേഷൻ നല്‍കിയെന്ന വാര്‍ത്തയും പുറത്ത് വരുന്നുണ്ട്

കോട്ടയം: കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ നീനുവിന്‍റെ അച്ഛനും അമ്മയ്ക്കും പങ്കെന്ന് സൂചന. ഇതില്‍ നിര്‍ണ്ണായകമായി കേസില്‍ അറസ്റ്റിലായ നിയാസിന്‍റെ അമ്മയുടെ മൊഴി. നീനുവിന്‍റെ മാതാപിതാക്കളായ ചാക്കോയ്ക്കും രഹ്നയ്ക്കും കെവിനെ തട്ടിക്കൊണ്ടുപോകുന്ന ക്വട്ടേഷന്‍ സംബന്ധിച്ച് വിവരം ഉണ്ടെന്നാണ് പോലീസും സൂചിപ്പിക്കുന്നത്. ഇവരുടെ മൊഴി രേഖപ്പെടുത്തും. ഇവരിപ്പോൾ ഉള്ളത് കോട്ടയത്താണ്.

അതേ സമയം മകനെ കുടുക്കിയതാണെന്ന് അറസ്റ്റിലായ നിയാസിന്‍റെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നീനുവിന്‍റെ അമ്മയും അച്ഛനും സഹോരൻ ഷാനുവും ചേര്‍ന്ന് നിയാസിനെ നിര്‍ബന്ധിച്ച് കൊണ്ടുപോകുകയായിരുന്നു. നീനുവിനെ പരീക്ഷ കഴിഞ്ഞ് കൊണ്ടുവരാൻ വാഹനം വേണമെന്നായിരുന്നു ആവശ്യപ്പെട്ടത്.നീനുവിന്‍റെ വീട്ടുകാര്‍ നിയാസിനെ വിളിക്കാനെത്തിയ ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇതിന്‍റെ  ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

അതേ സമയം നീനുവിന്‍റെ മറ്റൊരു  സുഹൃത്തിനെ കൊല്ലാനും പെണ്‍കുട്ടിയുടെ കുടുംബം ക്വട്ടേഷൻ നല്‍കിയെന്ന വാര്‍ത്തയും പുറത്ത് വരുന്നുണ്ട്. തെൻമല സ്വദേശിയായ നീനുവിന്‍റെ സുഹൃത്തിനെ വെട്ടിപ്പരിക്കേല്‍പ്പിക്കാൻ ശ്രമിച്ചു.പെണ്‍കുട്ടിയുമായി അടുപ്പം കാണിച്ചതിനാണ് ക്വട്ടേഷൻ നല്‍കിയത്. സംഭവം നടന്നത് രണ്ട് വര്‍ഷം മുൻപാണ്.

അതേ സമയം ഭാര്യസഹോദരന്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കെവിന്‍റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം  ചൊവ്വാഴ്ച  പോസ്റ്റ്മോര്‍ട്ടം ചെയ്യും. അതേസമയം, കെവിന്‍റെ മരണത്തില്‍ മൂന്ന് പേര്‍ പിടിയില്‍. ഇഷാന്‍, നിയാസ്, റിയാസ് എന്നിവരാണ് പിടിയിലായത് .  നീനുവിന്‍റെ സഹോദരനെയും സംഘത്തെയും പൊലീസ് തെരയുകയാണ്. 

കേവിന്‍ വധം ഐജിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. സംഭവത്തില്‍ കോട്ടയം പോലീസിന് ഗുരുതരവീഴ്ച്ച സംഭവിച്ചെന്നാണ് ആക്ഷേപം. ശനിയാഴ്ച്ച പുലര്‍ച്ചെ തട്ടിക്കൊണ്ടു പോയ കെവിനെ കണ്ടെത്താനുള്ള നടപടികള്‍ക്ക് വൈകുന്നേരം നാല് മണിക്കാണ് പോലീസ് തുടക്കമിടുന്നത്. ഒരല്‍പം ഉത്തരവാദിത്തം പോലീസ് കാണിച്ചിരുന്നെങ്കില്‍ കെവിനെ ജീവനോടെ രക്ഷിക്കാമായിരുന്നു എന്നാണ് പോലീസിന് നേരെ ഉയരുന്ന പ്രധാന വിമര്‍ശനം. സംഭവത്തില്‍ കെവിന്‍റെ ഭാര്യയുടെ ബന്ധുകളുമായി ചേര്‍ന്ന് ഗാന്ധി നഗര്‍ എസ്.ഐ ഒത്തുകളിക്കുകയായിരുന്നുവെന്ന ഗുരുതര ആരോപണമാണ് കെവിന്‍റെ ബന്ധുകള്‍ ഉന്നയിക്കുന്നത്. 

പത്താനപുരത്തുള്ള നീന എന്ന യുവതിയും കുമാരനെല്ലൂര്‍ സ്വദേശി കെവിനും വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്നാണ് രജിസ്റ്റര്‍ വിവാഹം ചെയ്തത്. എന്നാല്‍ വിവാഹത്തിന് ശേഷവും ബന്ധുകളില്‍ നിന്ന് ഭീഷണി നേരിട്ടതിനാല്‍ നീനയെ കെവിന്‍ കോട്ടയത്തെ ഹോസ്റ്റലില്‍ പാര്‍പ്പിക്കുകയും, ആക്രമണം മുന്നില്‍ കണ്ട് കെവിന്‍ മാന്നാനത്തെ ബന്ധുവീട്ടിലേക്ക് താമസം മാറുകയും ചെയ്തു. 

ശനിയാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെ മാന്നാനത്തെ ഈ ബന്ധുവീട്ടിലേക്കാണ് മൂന്ന് കാറിലായി നീനയുടെ സഹോദരനും സംഘവും എത്തുന്നത്. നീനയെ എവിടെ എന്നു ചോദിച്ചു കൊണ്ട് വീട്ടിലേക്ക് കയറിയ സംഘം അവരെ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ കെവിനേയും ബന്ധു അനീഷിനേയും പിടികൂടി കൊണ്ടു പോയി. ഈ സംഭവം നടന്ന് അല്‍പസമയത്തിനകം തന്നെ  കെവിന്‍റെ ബന്ധുകള്‍ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. 

കെവിനൊപ്പം കൊണ്ടു പോയ ബന്ധു അനീഷിനെ മര്‍ദ്ദിച്ച ശേഷം പിന്നീട് സംഘം വഴിയില്‍ ഉപേക്ഷിച്ചു. നീനുവിനെ വിട്ടുതന്നാല്‍ കെവിനെ വിടാം എന്നും ഇവര്‍ അനീഷിനോട് പറഞ്ഞു. മര്‍ദ്ദനമേറ്റു നീരുവീര്‍ത്ത മുഖവുമായി അനീഷും ഗാന്ധിനഗര്‍ സ്റ്റേഷനിലെത്തി കാര്യങ്ങള്‍ പോലീസിനെ അറിയിച്ചു.  രാവിലെയോടെ കോട്ടയം നഗരത്തിലെ ഒരു ഹോസ്റ്റലില്‍ താമസിക്കുന്ന കെവിന്‍റെ ഭാര്യ നീനയും സ്റ്റേഷനിലെത്തി ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി നല്‍കി. ഇങ്ങനെ മൂന്ന് പരാതികള്‍ ഒരു സംഭവത്തില്‍ കിട്ടിയിട്ടും വൈകുന്നേരമാണ് കെവിനെ തേടി പോലീസ് സ്റ്റേഷന് പുറത്തേക്ക് ഇറങ്ങുന്നത്.

മുഖ്യമന്ത്രി കോട്ടയത്തെ പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്നതിനാല്‍ സുരക്ഷയൊരുക്കാന്‍ പോകണമെന്നും മറ്റുമുള്ള മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഗാന്ധിനഗര്‍ എസ്.ഐ ഷിബു നടപടികള്‍ വൈകിപ്പിക്കായായിരുന്നുവെന്ന് കെവിന്‍റെ ബന്ധുകള്‍ ആരോപിക്കുന്നു. ബന്ധുകള്‍ ഒരുപാട് യാചിച്ചതോടെ രാവിലെ പതിനൊന്നരയോടെ പോലീസ് സംഭവത്തില്‍ എഫ്.ഐ.ആര്‍ ഇട്ടു. എന്നാല്‍ അതിനപ്പുറം  കെവിന് കണ്ടെത്താനുള്ള നടപടികളിലേക്ക് പോലീസ് പോയില്ല. 

പിന്നീട് വൈകുന്നേരത്തോടെ ജനങ്ങള്‍ സ്റ്റേഷനില്‍ മുന്നില്‍ തടിച്ചു കൂടി പ്രതിഷേധിക്കുകയും, ജനപ്രതിനിധികളും മാധ്യമങ്ങളും വിഷയത്തില്‍ ഇടപെടുകയും ചെയ്തതോടെയാണ്  സ്ഥിതി മാറുന്നത്. തുടര്‍ന്ന് പുനലൂര്‍ ഡിവൈഎസ്പി ഗാന്ധിനഗര്‍ സ്റ്റേഷനിലെത്തി കേസന്വേഷണത്തിന്‍റെ മേല്‍നോട്ടം ഏറ്റെടുത്തു. ഇതോടെ കാര്യങ്ങള്‍ വേഗത്തിലായി. 

തെന്മല ഭാഗത്തേക്കാണ് കെവിനെ തട്ടിക്കൊണ്ടു പോയ സംഘം സഞ്ചരിക്കുന്നതെന്ന് പോലീസ് കണ്ടെത്തി. ആ ഭാഗത്തേക്ക് തിരച്ചില്‍ വ്യാപകമാക്കാന്‍ നിര്‍ദേശം നല്‍കി. തട്ടിക്കൊണ്ടു പോകാനുപയോഗിച്ച കാറിന്‍റെ ഉടമസ്ഥനെ കണ്ടെത്തി അറസ്റ്റ് ചെയ്തു. രാത്രിയോടെ അക്രമി സംഘത്തിലുണ്ടായിരുന്ന വിശാല്‍ എന്നയാളേയും പോലീസ് പിടികൂടി. എന്നാല്‍ യാത്രാമധ്യേ തങ്ങളില്‍ നിന്നും കെവിന്‍ രക്ഷപ്പെട്ടന്ന മൊഴിയാണ് ഇയാള്‍ പോലീസിന് നല്‍കിയത്. തുടര്‍ന്ന് കെവിനെ കണ്ടെത്താനായി രാത്രി വൈകിയും പുനലൂര്‍ തെന്മല ഭാഗത്ത് പോലീസ് തിരച്ചില്‍ നടത്തി. ഇതിന് ശേഷമാണ് ഇന്ന് പുലര്‍ച്ചയോടെ ചാലിയേക്കരയിലെ തോടില്‍ മുങ്ങിയ നിലയില്‍ കെവിന്‍റെ മൃതദേഹം കണ്ടെത്തിയത്. 

സംഭവം കൈകാര്യം ചെയ്യുന്നതില്‍ ഗുരുതരമായ വീഴ്ച്ചയെന്ന് ഗാന്ധിനഗര്‍ എസ്.ഐ ഷിബുകുമാറില്‍ നിന്നുണ്ടായതെന്ന് പുനലൂര്‍ ഡിവൈഎസ്പി കോട്ടയം എസ്പിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് കാറിലായെത്തിയ സംഘം വീടാക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് കെവിനെ തട്ടിക്കൊണ്ടു പോയത്. യുവാവിന്‍റെ ജീവന്‍ അപകടത്തിലാണെന്ന് വ്യക്തമായിട്ടും സമയബന്ധിതമായി അയാളെ പിന്തുടരാനോ കണ്ടെത്താനോ ഗാന്ധിനഗര്‍ പോലീസ് തയ്യാറായില്ലെന്ന് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുവെന്നാണ് വിവരം. 

കോട്ടയം മാന്നാനം പുനലൂരില്‍ നിന്ന് 20 കിലോമീറ്റര്‍ മാറി ചാലിയേക്കര എന്ന സ്ഥലത്ത് നിന്നാണ് കെവിന്‍റെ മൃതദേഹം ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. പുലര്‍ച്ചെ പ്രഭാത സവാരിക്ക് ഇറങ്ങിയ നാട്ടുകാരാണ് റോഡിലെ തോട്ടില്‍ മൃതദേഹം കിടക്കുന്നത് കണ്ടത്. കെവിന്‍റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളും കഴുത്തില്‍ ആഴത്തിലുള്ള മുറിവുകളും ഉണ്ട്. കൊലപ്പെടുത്തിയ ശേഷം കെവിന്‍റെ മൃതദേഹം രാവിലെ ഇവിടെ ഉപേക്ഷിക്കുകയായിരുന്നുവെന്ന നിഗമനത്തിലാണ് പോലീസ് ഇപ്പോള്‍ ഉള്ളത്.

അതേസമയം കെവിനെ കൊന്നവര്‍ തമിഴ്നാട്ടിലെ തെങ്കാശ്ശിയിലേക്ക് രക്ഷപ്പെട്ടതായി പോലീസിനെ വ്യക്തമായിട്ടുണ്ട്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്നും ഇവരെ കണ്ടെത്താനായി രണ്ട് സംഘങ്ങളായി പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'അധ്യാപകനും വിദ്യാർഥിനിയും തമ്മിലുള്ള ഉഭയസമ്മതപ്രകാരമുള്ള ലൈം​ഗിക ബന്ധം പിരിച്ചുവിടാനുള്ള കാരണമല്ല'; ശിക്ഷാ നടപടി റദ്ദാക്കി അലഹാബാദ് ഹൈക്കോടതി
അനിശ്ചിതത്വം അവസാനിച്ചു, ഡോ. നിജി ജസ്റ്റിൻ തൃശൂർ മേയറാകും; ഡെപ്യൂട്ടി മേയറാവുക എ പ്രസാദ്