ഓസ്ട്രേലിയൻ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ  തീവ്ര വലതുപക്ഷവാദി പ്രതിഷേധിച്ചു. പ്രധാനമന്ത്രി താമസിച്ചിരുന്ന ഹോട്ടലിൽ അതിക്രമിച്ച് കയറിയ ഇയാൾ, ഇന്ത്യക്കാർക്കെതിരെയും കുടിയേറ്റത്തിനെതിരെയും മുദ്രാവാക്യം വിളിച്ചു. 

സിഡ്നി: ഓസ്ട്രേലിയൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിച്ച് തീവ്ര വലതുപക്ഷവാദിയായ കുടിയേറ്റ വിരുദ്ധൻ. ഓസ്ട്രേലിയയിൽ ഇന്ത്യക്കാർ വേണ്ടെന്ന മുദ്രാവാക്യവുമായി ഹ്യൂഗോ ലെനോൺ (22) എന്നയാളാണ് ബഹളം വച്ചത്. പ്രധാനമന്ത്രി താമസിച്ച മെൽബണിലെ ഹോട്ടലില്‍ ആണ് സംഭവം. പ്രധാനമന്ത്രി ലോബിയിൽ നിൽക്കുമ്പോൾ ഇയാൾ മുകളിലത്തെ നിലയിലെ ബാൽക്കണിയിൽ നിന്നാണ് ബഹളം വച്ചത്. കുടിയേറ്റം അവസാനിപ്പിക്കണം എന്നും ഇയാൾ വിളിച്ചു പറയുന്നുണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

"ഇത് ഓസ്‌ട്രേലിയയാണ്, ഇനി ഇവിടെ ഇന്ത്യക്കാര്‍ വേണ്ട. കുടിയേറ്റം അവസാനിപ്പിക്കണം, ഈ രാജ്യം ഓസ്‌ട്രേലിയക്കാര്‍ക്കുള്ളതാണ്" എന്നാണ് ഹ്യൂഗോ ലെനോൺ അലറി വിളിച്ചത്.

സുരക്ഷാ ഉദ്യോഗസ്ഥർ ഉടനെ ഹ്യൂഗോ ലെനോണെ അവിടെ നിന്നും ബലം പ്രയോഗിച്ച് മാറ്റിയെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്ന് പ്രധാനമന്ത്രിയുടെ താമസ സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇയാള്‍ എങ്ങനെ അറിഞ്ഞു എന്നതിനെക്കുറിച്ച് പൊലീസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഹോട്ടലിനുള്ളിൽ എങ്ങനെ ഇയാൾക്ക് പ്രവേശനം കിട്ടിയെന്ന് അന്വേഷണം നടക്കുകയാണ്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള സ്വീകരണത്തിലും ഇയാൾ ബഹളമുണ്ടാക്കാൻ നോക്കിയെന്ന് റിപ്പോർട്ടുണ്ട്. മെല്‍ബണിലെ മാര്‍വല്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രവാസി ഭാരതീയരുടെ പരിപാടിയിൽ നുഴഞ്ഞു കയറി തടസ്സപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

സിഡ്‌നി മോണിംഗ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് പ്രകാരം പ്രതി 'നിയോ-നാസി' സംഘടനകളുമായി അടുത്ത ബന്ധമുള്ള സമ്പന്നനാണ്. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത കുടിയേറ്റവിരുദ്ധ റാലിയായ ‘മാര്‍ച്ച് ഫോര്‍ ഓസ്‌ട്രേലിയ’യ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരിൽ ഒരാളായിരുന്നു ഇയാള്‍. ഈ പ്രതിഷേധ പ്രകടനങ്ങള്‍ക്കൊന്നും തന്നെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടികളെയോ പ്രവാസി സംഗമത്തെയോ തടസ്സപ്പെടുത്താൻ കഴിഞ്ഞില്ല.