കാലവര്‍ഷ കെടുതി തുടരുന്നു: ജനജീവിതം ബുദ്ധിമുട്ടില്‍

By Web DeskFirst Published Jul 18, 2018, 6:06 AM IST
Highlights
  • മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനു സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്
  • കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുന്നു. പലയിടത്തും വെള്ളപ്പൊക്കം ജനജീവിതം ബുദ്ധിമുട്ടിലാക്കി. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനു സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. മഴ കാരണം കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. 

ആലപ്പുഴയിലെ കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിലും എറണാകുളം ജില്ലയിലെ ചെല്ലാനം  പുത്തൻവേലിക്കര, കുന്നുകര പഞ്ചായത്തുകളിലും ദുരിതാശ്വാസ ക്യാന്പുകൾ പ്രവർത്തിക്കുന്ന ജില്ലയിലെ സ്കൂളുകൾക്കും അവധി നൽകിയിട്ടുണ്ട്.  തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ, മുകുന്ദപുരം താലൂക്കുകളിലേയും തൃശൂർ വെസ്റ്റ്, ചേർപ്പ്   എന്നിവിടങ്ങളിലേയും പ്ലസ് ടു വരെയുള്ള സ്കൂളുകൾക്ക് അവധിയായിരിക്കും. പകരം അടുത്തമാസം 4 ന് പ്രവൃത്തി ദിനമായിരിക്കും. 

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി, തിരുവല്ല ,കോഴഞ്ചേരി താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയായിരിക്കും. എംജി സർവകലാശാലയും കേരളസർവ്വകലാശാലയും ഇന്ന് നടത്താനിരുന്ന  എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.

അതേ സമയം സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ മന്ത്രിസഭാ യോഗം ഇന്ന് ചേരും.സഹായ പാക്കേജ് സംബന്ധിച്ച് മന്ത്രിസഭ തീരുമാനമെടുത്തേക്കും.  ഇന്ന് വൈകിട്ട് പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വ്വ കക്ഷി പ്രതിനിധി സംഘം ദില്ലിക്ക് പുറപ്പെടും. നാളെയാണ് കൂടിക്കാഴ്ച.  കഞ്ചിക്കോട് കോച്ച് ഫാക്ടറി, കേരളത്തിനുള്ള റേഷന്‍ വിഹിതം വര്‍ധന എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണുന്നത്. പ്രധാനമന്ത്രിക്കുള്ള മ്മോറാണ്ടത്തില്‍ കാലവര്‍ഷക്കെടുതിയും ഉള്‍പ്പെടുത്തമെന്ന് പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല  ആവശ്യപ്പെട്ടു.

kerala rain continue public life affected

click me!