
തിരുവനന്തപുരം: പുതുവർഷത്തിലെ ശമ്പളവും പെൻഷനും ഇന്നുമുതൽ വിതരണം ചെയ്യും. മുഴുവൻ പണവും ജീവനക്കാരുടെ അക്കൗണ്ടുകളിൽ എത്തുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. മൂന്ന് ദിവസത്തേക്ക് വേണ്ട പണം ബാങ്കിലും ട്രഷറിയിലും നീക്കിയിരുപ്പുണ്ടെന്നാണ് കണക്കുകൂട്ടൽ.
രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഇന്നുമുതൽ ജീവനക്കാർക്ക് പുതുവർഷത്തിലെ ശമ്പളവും പെൻഷനും വിതരണം ചെയ്ത് തുടങ്ങും. സർക്കാർ മേഖലയിൽ 3600 കോടി രൂപയും, സ്വകാര്യ മേഖലയിൽ മൂവായിരം കോടിയോളവുമാണ് ആവശ്യം.
ഡിസംബർ 30ന് റിസർവ് ബാങ്ക് അനുവദിച്ച 400 കോടിയടക്കം, എസ്ബിടിയിൽ 1400 കോടി രൂപ നീക്കിയിരുപ്പുണ്ട്. ട്രഷറിയിൽ 660 കോടിയിലേറെയും ബാക്കിയുണ്ട്. മൂന്ന് ദിവസത്തേക്ക് വിതരണം ചെയ്യാൻ ഈ തുക മതിയാകുമെന്നാണ് കണക്കുകൂട്ടൽ.
ശമ്പളവും പെൻഷനും കൃത്യമായി എക്കൗണ്ടുകളിൽ എത്തുമെന്നാണ് ധനമന്ത്രിയുടെ ഉറപ്പ്. പക്ഷേ എത്രരൂപ പിൻവലിക്കാനാകും എന്ന കാര്യത്തിൽ സർക്കാരിന് ഉറപ്പുപറയാനാകില്ല.
മധ്യകേരളത്തിൽ ചിലയിടത്തും വടക്കൻ കേരളത്തിലും കറൻസി ക്ഷാമം രൂക്ഷമാണ്. പലയിടത്തും പിൻവലിക്കൽ പരിധി 10,000 രൂപയാക്കി കുറച്ചു. 40 ശതമാനം എടിഎമ്മുകളും സംസ്ഥാനത്ത് പ്രവർത്തിക്കുന്നില്ല. 500 രൂപ നോട്ടുകൾ ആവശ്യത്തിന് എത്താത്തതിനാൽ ചില്ലറ ക്ഷാമവും രൂക്ഷമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam