
തിരുവനന്തപുരം:കൊച്ചിയില്‍ കഴിഞ്ഞ ദിവസം കെട്ടിട്ടത്തില്‍ നിന്നും വീണയാളെ രക്ഷിക്കാന്‍ ശ്രമിക്കാതെ നാട്ടുകാര്‍ നോക്കി നിന്നപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനായി മുന്നിട്ടിറങ്ങിയ അഭിഭാഷകയ്ക്ക് കേരള നിയമസഭയുടെ ആദരം.
അപകടത്തില്‍പ്പെട്ട സജിയെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ അഭിഭാഷകയായ അഡ്വ.രഞ്ജിനിയെ നിയമസഭ അനുമോദിച്ചു. കൊച്ചി എംഎല്‍എ ഹൈബി ഈഡനാണ് ഇന്ന് വിഷയം സഭയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നത്. അപകടത്തില്‍പ്പെട്ടവരെ ആശുപത്രയിലെത്തിക്കാന്‍ ആളുകള്‍ ഇപ്പോഴും മടിക്കുകയാണ്. ഈ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുവരെ അനുമോദിക്കുകയും അവര്‍ക്ക് പാരിതോഷികം നല്‍കുകയും വേണമെന്ന് ഹൈബി ആവശ്യപ്പെട്ടു. നിലവില്‍ ദില്ലിയില്‍ അപകടങ്ങളില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുന്ന കാര്യവും ഹൈബി ചൂണ്ടിക്കാട്ടി.
അപകടമുണ്ടായപ്പോള്‍ ജനക്കൂട്ടം നോക്കി നിന്നത് നടുക്കമുണ്ടാക്കുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. കെട്ടിട്ടത്തില്‍ നിന്നും താഴെ വീണ പരിക്കേറ്റ സജി 15-മിനിറ്റോളം റോഡില്‍ കിടക്കേണ്ടി വന്നു എന്ന കാര്യം എല്ലാവരും ഇരുത്തിചിന്തിക്കേണ്ടതാണെന്നും, അപകടം ഉണ്ടാക്കുമ്പോള്‍ ആരും നിഷ്ക്രിയരാവരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. അഭിഭാഷകയുടെ നടപടി മാതൃകപരമാണ്. ഇക്കാര്യത്തില്‍ ആരും മടിച്ചു നില്‍ക്കരുത്.മാനുഷികപരിഗണനയുടെ പേരില്‍ അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കണം മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ അഡ്വ.രജ്ഞിനിയെ സഭ അഭിനന്ദിക്കേണ്ടതുണ്ടെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് നിയമസഭയുടെ മുഴുവന്‍ അംഗങ്ങളുടേയും പേരില്‍ രജ്ഞിനിയെ അനുമോദിക്കുന്നതായി സ്പീക്കര്‍ പ്രഖ്യാപിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam