
കൊച്ചി: എറണാകുളം ജില്ലയിലെ പ്രളയദുരിത ബാധിതര്‍ക്ക് വിതരണം ചെയ്യാനായി 50,000 ഭക്ഷണപ്പൊതികള്‍ ആവശ്യമാണെന്ന് കളക്ടറുടെ അറിയിപ്പ്. പലയിടങ്ങളിലായി കുടുങ്ങിയവര്‍ക്ക് വ്യോമസേനയുടെ ഹേലികോപ്റ്റര്‍ വഴി എത്തിക്കാനാണ് ഇവ. ഭക്ഷണം എത്തിക്കാന്‍ കഴിയുന്നവര്‍ കടവന്ത്ര രാജീവ്ഗാന്ധി സ്റ്റേഡിയത്തില്‍ എത്തിക്കണമെന്നും കളക്ടര്‍ അറിയിച്ചു.
സംസ്ഥാനത്ത് പ്രളയക്കെടുതി മൂലം ഏറ്റവുമധികം ദുരിതം നേരിടുന്ന ജില്ലകളില്‍ ഒന്നാണ് എറണാകുളം. ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയവരെക്കൂടാതെ ആയിരങ്ങള്‍ വീടുകളിലും മറ്റും ഒറ്റപ്പെട്ട് പോയിട്ടുണ്ട്.
എന്നാല്‍ ഇടുക്കി അണക്കെട്ട് സംഭരണശേഷിയിലേക്ക് ഉയരുന്നതടക്കമുള്ള സാഹചര്യങ്ങള്‍ എറണാകുളം ജില്ലയില്‍ ഇന്നലെ ആശങ്ക ഉയര്‍ത്തിയെങ്കില്‍ ആശ്വാസകരമായ വാര്‍ത്തകളാണ് ഇന്ന് ഇതുവരെ പുറത്തുവരുന്നത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സംഭരണശേഷിയില്‍ നിന്ന് താഴെയെത്തുകയും മഴയ്ക്ക് നേരിയ ശമനമുണ്ടാവുകയും ചെയ്തതോടെ ഇവിടെനിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടില്ലെന്ന അറിയിപ്പാണ് അതില്‍ പ്രധാനം. ആലുവ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണെങ്കിലും ഇന്നത്തെ രക്ഷാപ്രവര്‍ത്തനത്തിലൂടെ കുടുങ്ങിക്കിടക്കുന്നവരില്‍ ബഹുഭൂരിപക്ഷത്തെയും പുറത്തെത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് സൈന്യവും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വിഭാഗവും. കൊച്ചിയില്‍ ഇപ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam