കൊച്ചി: കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്‍റെ വീട് കോടിയേരി സന്ദര്‍ശിച്ചു. ശ്രീജിത്തിന്‍റെ വീടിന് സമീപം വന്‍ പൊലീസ് സന്നാഹമായിരുന്നു ഒരുക്കിയിരുന്നത്. രാഷ്ട്രീയ വിശദീകരണ യോഗത്തിന് മുമ്പായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ശ്രീജിത്തിന്‍റെ വീട് സന്ദര്‍ശിച്ചത്. ശ്രീജിത്ത് മരിച്ചിട്ട് ഇത്രയും ദിവസം കഴിഞ്ഞിട്ടും മുഖമന്ത്രിയോ മറ്റ് മന്ത്രിമാരോ ശ്രീജിത്തിന്‍റെ വീട് സന്ദർശിച്ചില്ല എന്ന ആക്ഷേപത്തിന് പിന്നാലെയാണ് കോടിയേരിയുടെ സന്ദര്‍ശനം.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എറണാകുളത്തുണ്ടായിരുന്നെങ്കിലും ശ്രീജിത്തിന്‍റെ വീട് സന്ദർശിച്ചിരുന്നില്ല. ഇതിൽ ശ്രീജിത്തിന്റെ കുടുംബാംഗങ്ങൾക്ക് അതൃപ്തിയുണ്ട്. അതേസമയം, ശ്രീജിത്തിന്‍റെ കസ്റ്റഡി കൊലപാതകത്തിൽ പ്രതിരോധത്തിലായ സിപിഎം ഇന്ന് വരാപ്പുഴയിൽ വിശദീകരണ യോഗം നടത്തും. കസ്റ്റഡി കൊലപാതകത്തിൽ ആരോപണ നിഴലിലായ സിപിഎം ജില്ലാ സെക്രട്ടറിയ്ക്കെതിരെ പ്രതിപക്ഷ നേതാവ് പരസ്യമായി രംഗത്ത് വന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്.
അതേസമയം, തന്‍റെ കുടുംബത്തെ സര്‍ക്കാര്‍ അവഗണിച്ചുവെന്നും മുഖ്യമന്ത്രി വന്നാല്‍ പ്രതിഷേധം ഉണ്ടാകുമെന്ന് പറയുന്നത് ശരിയല്ലെന്നും ശ്രീജിത്തിന്‍റെ അമ്മ ശ്യാമള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ എറണാകുളത്ത് എത്തിയിട്ടും പോകാന്‍ എളുപ്പമായിരുന്ന വരാപ്പുഴ വഴി സ്വീകരിക്കാതെ മറ്റ് വഴികളിലൂടെയാണ് യാത്ര ചെയ്തത്. ദേശീയപാതയിലൂടെ സഞ്ചരിക്കാതെ ഇടുങ്ങിയ പാതയിലൂടെയാണ് മുഖ്യമന്ത്രി യാത്ര ചെയ്തതെന്നാണ് ശ്രീജിത്തിന്‍റെ കുടുംബത്തിന്‍റെ ആരോപണം.