കേസ് പരിഗണിക്കുന്ന ജൂലൈ 2ന് നേരിട്ട് ഹാജരാകാനാണ് നോട്ടീസ്.
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി കെ.ബാബുവിന് നോട്ടീസ് അയക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവ്.കേസ് പരിഗണിക്കുന്ന ജൂലൈ 2ന് നേരിട്ട് ഹാജരാകാനാണ് നോട്ടീസ്.
മന്ത്രിയും എംഎല്‍എയുമായിരുന്ന സമയത്ത് ബാബു അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് കാട്ടി വിജിലന്‍സ് സമര്‍പ്പിച്ച കുറ്റപത്രം ഫയലില്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണ് ബാബുവിനോട് നേരിട്ട് ഹാജരാകാന്‍ കോടതിയുടെ ഉത്തരവ്. അതേസമയം, കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബാബു ഹൈക്കോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്.
വരവിനേക്കാള്‍ 45 ശതമാനം അധികമാണ് ബാബുവിന്റെ സ്വത്ത് എന്നായിരുന്നു വിജിലന്‍സിന്റെ കണ്ടെത്തല്‍. ബാബുവിന്‍റെയും മക്കളുടേയും ബാങ്ക് വിജിലന്‍സ് പരിശോധിച്ചിരുന്നു. ഇതില്‍ പെണ്‍മക്കളുടെ ബാങ്ക് ലോക്കറുകളില്‍ നിന്ന് 200 പവന്‍ സ്വര്‍ണഭാരണങ്ങള്‍ കണ്ടെടുത്തു. വിജിലന്‍സ് ഓഫീസില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ സ്വര്‍ണം മുഴുവന് നല്‍കിയത് മക്കളുടെ ഭര്‍തൃവീട്ടുകാര്‍ ആണെന്നായിരുന്നു ബാബുവിന്റെ മൊഴി.
മൂത്ത മകള്‍ ആതിരക്ക് 32 പവനും ഇളയമകള്‍ ഐശ്വര്യക്ക് 100 പവനും കല്യാണ സമയത്ത് സ്ത്രീധനമായി നല്‍കിയെന്നും ബാബു മൊഴി നല്‍കി. എന്നാല്‍ ഭര്‍തൃവീട്ടുകാരെ നിരവധി തവണ വിജിലന്‍സ് ചോദ്യം ചെയ്തു. സ്വര്‍ണം നല്‍കിയെന്ന് സമ്മതിച്ച ബന്ധുക്കള്‍ക്ക് പക്ഷെ ഇവ വാങ്ങിയതിന്റെ തെളിവ് ഹാജാരക്കാനായില്ല. ഇതേ തുടര്‍ന്ന് എത്രയും വേഗം രേഖകള്‍ ഹാജരാക്കാന്‍ വിജിലന്‍സ് അന്ത്യശാസനം നല്‍കിയിരിക്കുകയാണ്.
ഇതിനിടെ കെ ബാബുവിന്റെ മകളുടെ ഭര്‍തൃവീട്ടുകാര്‍ തേനിയില്‍ ഭൂമി വാങ്ങയതിന്റെ രേഖകള്‍, തമിഴ്‌നാട് രജിസ്‌ട്രേഷ്ന്‍ വകുപ്പ് വിജിലന്‍സിന് കൈമാറി. ബിനാമി പേരില്‍ കെ ബാബു വാങ്ങിയ ഭൂമിയാണിതെന്നാണ് ആരോപണം. ഭൂമിയാണ് വാങ്ങിയിരിക്കുന്നത്. ഇളയ മകള്‍ ഐശ്വര്യയുടെ ഭര്‍തൃപിതാവ് എംഎന്‍ ബാബു, ഇദ്ദേഹത്തിന്റെ സുഹൃത്ത് പിഎ ബേബി, ഭാര്യ ശാന്തി എന്നിവരുടെ പേരിലാണ് ഭൂമി വാങ്ങിയിരിക്കുന്നത്. ഭൂമി വാങ്ങുന്നതിനായി പിഎ ബേബി ബാങ്ക് വായ്പ എടുത്തതിന്റെ രേഖകള്‍ ലഭിച്ചിട്ടുണ്ട്. അതേ സമയം ഭൂമി ഇടപാടില്‍ കെ ബാബുവിനെ ബന്ധപ്പെടുത്തുന്ന ഒരു തെളിവും ഇതേ വരെ ലഭിച്ചിട്ടില്ല.