
തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ നാളെ അര്‍ദ്ധരാത്രി മുതല്‍ നിലച്ചേക്കും. സംയുക്ത ട്രേഡ് യൂണിയന്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. നാളെ രാവിലെ മാനേജ്മെന്‍റുമായി ചര്‍ച്ചയുണ്ടെങ്കിലും, പ്രതീക്ഷയില്ലെന്ന് സമര സമിതി നേതാക്കള്‍ അറിയിച്ചു
ഒക്ടോബര്‍ രണ്ടു മുതല്‍ സംയുക്ത ട്രേഡ് യൂണിയന്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും ഒത്തുതീര്‍പ്പ് ചര്‍ച്ചകളെ തുടര്‍ന്ന് മാറ്റിവക്കുകയായിരുന്നു. തൊഴില്‍, ഗതാഗത വകുപ്പുകള്‍ വിളിച്ചുചേര്‍ത്ത യോഗ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കെഎസ്ആര്‍ടിസി മാനേജ്മെന്‍റ് തയ്യാറാകുന്നില്ലെന്നാണ് സമരസമിതിയുടെ ആക്ഷേപം. ഡ്യൂട്ടി പരിഷ്കരണം സംബന്ധിച്ച് ഗതാഗത സെക്രട്ടറി നല്‍കിയ ശുപാര്‍ശ നടപ്പാക്കുക, ശമ്പള പരിഷ്കരണ ചര്‍ച്ച തുടങ്ങുക, പിരിച്ചുവിട്ട താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങള്‍ ഇന്നയിച്ച് നാളെ അര്‍ദ്ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നാണ് സംയുക്ത ട്രേഡ് യൂണിയന്‍ അറിയിച്ചിരിക്കുന്നത്.
കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധിയും, പ്രശ്നങ്ങളും നിലനില്‍ക്കുമ്പോഴും പണിമുടക്കല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ മുന്നിലില്ലെന്നാണ് തൊഴിലാളി യൂണിയനുകളുടെ നിലപാട്. ഭരണ, പ്രതിപക്ഷ യൂണിയനുകള്‍ ഉള്‍പ്പെട്ട സമരസമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സമരസമിതിയുമായി നാളെ രാവിലെ ചര്‍ച്ച നടത്തുമെന്ന് കെഎസ്ആര്‍ടിസി എം ഡി ടോമിന്‍ തച്ചങ്കരി അറിയിച്ചു. മാനേജ്മെന്‍റ് തലത്തിലുള്ള ചര്‍ച്ചയില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ മാത്രമേ സര്‍ക്കാര്‍ ഇടപെടുകയുള്ളൂവെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam