തച്ചങ്കരി പണി തുടങ്ങി, വരുമാനത്തില്‍ റെക്കോര്‍ഡിട്ട് കെഎസ്ആര്‍ടിസി

Web Desk |  
Published : Jun 02, 2018, 11:18 AM ISTUpdated : Jun 29, 2018, 04:06 PM IST
തച്ചങ്കരി പണി തുടങ്ങി, വരുമാനത്തില്‍ റെക്കോര്‍ഡിട്ട് കെഎസ്ആര്‍ടിസി

Synopsis

മേയ് മാസത്തില്‍ റെക്കോര്‍ഡ് വരുമാനം മാറ്റങ്ങള്‍ ഇനിയുമുണ്ടാകുമെന്ന് എംഡി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധികളില്‍ നട്ടം തിരിഞ്ഞിരുന്ന കെഎസ്ആര്‍ടിസിയുടെ തലപ്പത്തേക്ക് ടോമിന്‍ ജെ. തച്ചങ്കരിയെത്തുമ്പോള്‍ അതിനെ അനുകൂലിച്ചവരേക്കാള്‍ കൂടുതല്‍ എതിര്‍ത്തവരായിരുന്നു. എന്നാല്‍, ചുമതലയേറ്റെടുത്ത് തൊട്ടടുത്ത മാസത്തില്‍ തന്നെ കെഎസ്ആര്‍ടിസിയില്‍ തച്ചങ്കരി ഇഫക്ട് പ്രതിഫലിച്ചു തുടങ്ങി. ഇന്ധന വില വര്‍ധന അടക്കമുള്ള പ്രതിസന്ധികള്‍ നില നില്‍ക്കുമ്പോഴും പ്രതിമാസ വരുമാനത്തില്‍ റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ് കെഎസ്ആര്‍ടിസി.

മേയ് മാസം 207.35 കോടി രൂപയാണ് കെഎസ്ആര്‍ടിസിയുടെ വരുമാനം. കഴിഞ്ഞ വര്‍ഷം മേയില്‍ ഇത് 185.61 കോടി ആയിരുന്നുവെന്ന് പറയുമ്പോഴാണ് വരുമാന വര്‍ധനവിന്‍റെ യഥാര്‍ഥ ചിത്രം വ്യക്തമാകുക. 2017 ഡിസംബറിലെ 195.21 കോടിയും കഴിഞ്ഞ ജനുവരിയിലെ 195.24 കോടിയുമായിരുന്നു ഇതിനു മുമ്പ് കെഎസ്ആര്‍ടിസിക്ക് ലഭിച്ച റെക്കോര്‍ഡ് പ്രതിമാസ വരുമാനങ്ങള്‍. ഈ മാസങ്ങളില്‍ ശബരിമല സീസണില്‍ നടത്തിയ മികച്ച പ്രവര്‍ത്തനമാണ് വരുമാന വര്‍ധനവിന് കാരണമായത്.

യൂണിയന്‍ നേതാക്കളുടെ അടക്കം ചെവിക്ക് പിടിച്ച് തച്ചങ്കരി എടുത്ത തീരുമാനങ്ങള്‍ വിജയം കാണുന്നുണ്ടെന്നാണ് വരുമാന വര്‍ധനവുണ്ടായതോടെ വിലയിരുത്തലുകള്‍ വരുന്നത്. കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കിയും ബസുകള്‍ റൂട്ട് അടിസ്ഥാനത്തില്‍ ക്രമീകരിച്ച് ഇന്‍സ്പെക്ടര്‍മാരെ പോയിന്‍റ് ഡ്യൂട്ടിക്ക് നിയോഗിച്ചതുമെല്ലാം വരുമാന വര്‍ധനയുടെ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നോട്ടിഫെെഡ് അല്ലാത്ത റൂട്ടുകളില്‍ അവധി ദിവസങ്ങളില്‍ ബസുകള്‍ ഓടിച്ച വരുമാനമുണ്ടാക്കാനും കെഎസ്ആര്‍ടിസി ലക്ഷ്യമിടുന്നുണ്ട്.

കണ്ടക്ടര്‍മാരും ഡ്രെെവര്‍മാരും കുറവുള്ള ഡിപ്പോകളിലേക്ക് പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി സ്ഥലം മാറ്റാനും എംഡിയുടെ നിര്‍ദേശമുണ്ട്. വര്‍ധിക്കുന്ന ഇന്ധന വിലയും വിദ്യാര്‍ഥികളുടെ സൗജന്യ യാത്രയുമാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കുന്നത്. ഏഴര കോടിയോളം രൂപയുടെ അധിക ചെലവ് ഡീസലിന് വില വര്‍ധിച്ചതോടെ കോര്‍പറേഷനുണ്ടായി. 

ചില ചെപ്പടി വിദ്യകള്‍ മാത്രമെന്ന് ടോമിന്‍ ജെ. തച്ചങ്കരി

കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കിയ ചില ചെപ്പടി വിദ്യകളാണ് വരുമാന വര്‍ധനവിന് കാരണമായതെന്ന് സിഎംഡി ടോമിന്‍ ജെ. തച്ചങ്കരി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലെെനോട് പറഞ്ഞു.

വരുമാനം വര്‍ധിച്ചെന്ന് മാത്രമല്ല ചെലവുകള്‍ ഒരുപാട് കുറയ്ക്കാന്‍ സാധിച്ചു. കഴിഞ്ഞ മാസം സര്‍ക്കാരില്‍ നിന്ന് 50 കോടി രൂപയാണ് ശമ്പളം കൊടുക്കാനായി കടം വാങ്ങിയത്. അത് 20 കോടിയായി ചുരുക്കാന്‍ സാധിച്ചു. ഓണ്‍ലെെന്‍ ടിക്കറ്റിംഗിലടക്കം കൊണ്ടു വന്ന പരിഷ്കാരങ്ങളാണ് വരുമാന വര്‍ധനയ്ക്ക് കാരണമായിരിക്കുന്നത്. നേരത്തേ, കെല്‍ട്രോണിനായിരുന്നു ഓണ്‍ലെെന്‍ ടിക്കറ്റിംഗിന്‍റെ ചുമതല.

15 രൂപയ്ക്ക് കരാര്‍ എടുത്ത ശേഷം അവര്‍ മറ്റൊരു കമ്പനിക്ക് ഇത് മറിച്ചു കൊടുത്തു. അവരും മറിച്ചു കൊടുത്തതോടെ മൂന്നാമത് ഒരു കമ്പനിയായിരുന്നു ഇത്രകാലം ഓണ്‍ലെെന്‍ ടിക്കറ്റിംഗ് നിര്‍വഹിച്ചിരുന്നത്. പക്ഷേ, അസോസിയേഷന്‍ ഓഫ് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അണ്ടര്‍ടേക്കിംഗ് എന്ന കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനം ഇത് മൂന്നേകാല്‍ രൂപയ്ക്ക് കരാര്‍ എടുത്തു. പ്രതിദിനം 18,000 ടിക്കറ്റ് വരെയാണ് ഓണ്‍ലെെന്‍ ആയി ചെയ്യുന്നത്. ഇത് വരുമാനത്തില്‍ വലിയ വര്‍ധനയുണ്ടാക്കി.

കൂടാതെ, ഡ്രെെവറും കണ്ടക്ടറുമായി ജോലിക്ക് കയറിയ ശേഷം ചില സ്വാധീനങ്ങള്‍ ഉപയോഗിച്ച് മറ്റു തസ്തികകളില്‍ കയറിപ്പറ്റിയവരെയെല്ലാം പുറത്തിറക്കാനായി. വ്യക്തിപരമായ ചില കാരണങ്ങള്‍ പറഞ്ഞ് ഏറെ നാളായി ജോലിക്കു വരാതിരിക്കുന്ന അയ്യായിരത്തോളം ജീവനക്കാരാണ് കോര്‍പറേഷനിലുണ്ടായിരുന്നത്. അവരെ എല്ലാം ജോലിക്കു വീണ്ടും കയറ്റി. ഡീസല്‍ അടിക്കുന്ന സ്ഥലങ്ങളില്‍ കൊണ്ടു വന്ന മാറ്റങ്ങളും ഗുണകരമായെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓസ്ട്രേലിയയിൽ വന്ദേ മാതരം പാടി നന്ദഗോവിന്ദം ഭജൻസ്, എഴുനേറ്റ് നിന്ന് ആദരവോടെ ശ്രോതാക്കളും, വീഡിയോ വൈറൽ
യുഎസിനേറ്റത് കനത്ത പ്രഹരം, കാര്യങ്ങൾ പുറത്തുവന്നതിനേക്കാൾ ഭീകരം; സൈനിക താവളങ്ങളുടെ പുനരുദ്ധാരണത്തിന് കോടികൾ വേണ്ടിവരും