
കൊച്ചി: കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കെഎസ്‍യു. സർക്കാർ പ്രശ്നത്തിൽ ഇടപെടണമെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത് ആവശ്യപ്പെട്ടു. കന്യാസ്ത്രീകളുടെ സമരം ഒമ്പതാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ പിന്തുണയുമായി വിവിധ മേഖലകളില്‍ നിന്ന് കൂടുതല്‍ പേര്‍ രംഗത്തെത്തുന്നുണ്ട്. എഴുത്തുകാരും, രാഷ്ട്രീയ നേതാക്കളും, സിനിമാ പ്രവര്‍ത്തകരുമുള്‍പ്പെടെയുള്ളവര്‍ സമരത്തിന് പരസ്യപിന്തുണ പ്രഖ്യാപിച്ചു. ഒപ്പം ജനകീയസമരങ്ങളുടെ നേതാക്കളും, സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളും വിവിധ സംഘടനകളുമെല്ലാം കൊച്ചിയിലെ സമരപ്പന്തലിലെത്തി.
ലൈംഗികാതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കായി 'സേവ് അവര്‍ വുമണ്‍' എന്ന പേരില്‍ മുന്നേറ്റം തുടരാനാണ് സമരസമിതിയുടെ തീരുമാനം. കൂടുതല്‍ സ്ത്രീ പങ്കാളിത്തമാണ് സമരസമിതി ഇതിലൂടെ ഉറപ്പുവരുത്തുന്നത്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തനങ്ങള്‍ നടത്തും. സമരം തുടങ്ങി ഒമ്പത് ദിവസങ്ങള്‍ പിന്നിട്ടിട്ടും ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടികള്‍ കൈക്കൊള്ളാത്തതില്‍ പ്രതിഷേധിച്ചാണ് സമരം വിപുലപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് സമരസമിതി അറിയിച്ചു.
പശ്ചിമഘട്ട സമരസമിതി- കീഴാറ്റൂര്‍ സമരസമിതി നേതാക്കള്‍, മഹിളാമോര്‍ച്ച, ആര്‍എംപി, കെ,എം ഷാജഹാന്‍, കുരീപ്പുഴ ശ്രീകുമാര്‍, ആലങ്കോട് ലീലാകൃഷ്ണന്‍, ഷാനിമോള്‍ ഉസ്മാന്‍, നടി രമാദേവി തുടങ്ങിയവര്‍ കൊച്ചിയിലെ സമരപ്പന്തലില്‍ നേരിട്ടെത്തി പിന്തുണ പ്രഖ്യാപിച്ചു. സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് കെ.ആര്‍ ഗൗരിയമ്മയും, കലാമണ്ഡലം ഗോപിയാശാനും അയച്ച സന്ദേശങ്ങള്‍ സമരപ്പന്തലില്‍ വായിച്ചു. എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനനുമായി എം.എന്‍ കാരശ്ശേരി കന്യാസ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നാളെ മുതല്‍ കോഴിക്കോട്ട് കുത്തിയിരിപ്പ് സമരം തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്.
അതിനിടെ ഒമ്പത് ദിവസമായി സമരപ്പന്തലില്‍ നിരാഹാരസമരം നടത്തിവന്ന സ്റ്റീഫന്‍ മാത്യുവിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പകരം സമരസമിതിയിലെ അലോഷ്യ ജോസഫ് നിരാഹാരസമരമേറ്റെടുത്തു. അതേസമയം ബിഷപ്പിനെതിരായ പ്രതിഷേധം സഭാവിശ്വാസികള്‍ക്കിടയിലും ശക്തമാവുകയാണ്. എറണാകുളം രൂപതയിലെ തിരുനെല്ലൂര്‍ ഇടവകയില്‍ ബിഷപ്പിന്റെ കോലം കത്തിച്ചുകൊണ്ടാണ് കന്യാസ്ത്രീകള്‍ക്കുള്ള പിന്തുണ ഇവര്‍ അറിയിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam