ചെങ്ങന്നൂർ : കേരളത്തിന് പുതിയ ദിശാബോധം നൽകുന്ന തെരെഞ്ഞെടുപ്പായിരിക്കും ചെങ്ങന്നൂരിൽ നടക്കാൻ പോകുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ജനങ്ങളെ വഞ്ചിച്ച ഇരു മുന്നണികളേയും ചെങ്ങന്നൂരിലെ ജനങ്ങൾ തൂത്തെറിയും. ബിജെപിയുടെ വികസന രാഷ്ട്രീയവും ഇടത് വലത് മുന്നണികളുടെ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയവും തമ്മിലുള്ള ഏറ്റുമുട്ടൽ ആകും ചെങ്ങന്നൂരിൽ നടക്കുക. വികാസ് യാത്രക്ക് റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണത്തിന് നന്ദി അറിയിച്ച് കുമ്മനം പറഞ്ഞു.
ഇരു മുന്നണികളും മാറി മാറി പ്രതിനിധീകരിച്ചിട്ടും ചെങ്ങന്നൂരിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല. വ്യവസായം തുടങ്ങാൻ ആഗ്രഹിച്ച് മുതൽ മുടക്കുന്ന പ്രവാസികൾക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമാണ് കേരളത്തിൽ. ഗർഭസ്ഥ ശിശുവിന് പോലും പിണറായി ഭരണത്തിൽ രക്ഷയില്ലാതായെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ എതിർക്കാൻ കടമയുള്ള പ്രധാന പ്രതിപക്ഷമായ യു ഡി എഫ് നിർജ്ജീവ അവസ്ഥയിലാണ്. ഇരു മുന്നണികളുടെയും അഡ്ജസ്റ്മെന്റ് രാഷ്ട്രീയത്തിന് എതിരായ ജനവിധിയാകും ചെങ്ങന്നൂരിൽ ഉണ്ടാകുകയെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.