പാലക്കാട്: ഹാസ്യ സാമ്രാട്ട് കുഞ്ചൻ നമ്പ്യാരുടെ ജന്മഗൃഹം അധികൃതരുടെ അവഗണനയിൽ നശിക്കുന്നു. പാലക്കാട് കിള്ളിക്കുറിശ്ശി മംഗലത്തെ സ്മാരകം സംരക്ഷിക്കാൻ ഭരണസമിതി സമർപ്പിച്ച പദ്ധതിക്ക് സർക്കാർ ഫണ്ട് അനുവദിക്കാത്തതാണ് തിരിച്ചടിയായത്.
ചിരിയിലൂടെ ചിന്തയുടെ വിശാലലോകം മലയാളികൾക്ക് മുന്നിൽ തുറന്നിട്ട മഹാകവിയുടെ ജന്മഗൃഹമാണ് അവഗണനയില്‍ കുതിര്‍ന്ന് നശിക്കുന്നത്. മുന്നൂറോളം വർഷം പഴക്കമുള്ള വീടിന്‍റെ ചുമരുകൾ ചോർന്നൊലിക്കുന്നു. ഏത് നിമിഷവും നിലംപൊത്താറായിരിക്കുന്ന ജീർണിച്ച കെട്ടിടത്തിനു കീഴിൽ 195 കുട്ടികൾ കലാപഠനം നടത്തുന്നു.
രണ്ട് വർഷം മുമ്പ് ആരംഭിച്ച കലാപീഠത്തിന്‍റെ നിർമ്മാണം പാതിവഴിയില്‍ നിലച്ചു.രണ്ട് സ്ഥിരം ജീവനക്കാരും എട്ട് താത്കാലിക അധ്യാപകരും ഇവിടെ ഉണ്ട്. ഇവർക്ക് ശമ്പളവും മുടങ്ങി. കാലാവധി തീർന്ന ഭരണസമിതി രാജിവെക്കുകയും ചെയ്തു.കഴിഞ്ഞ സർക്കാർ ബജറ്റിൽ അമ്പത് ലക്ഷം പ്രഖ്യാപിച്ചെങ്കിലും തുടർനടപടി ഉണ്ടായില്ല. ഇടത് സർക്കാർ അധികാരത്തിലെത്തിയപ്പോൾ ഇരുപത്തിയഞ്ചു ലക്ഷം നൽകുമെന്ന് പറഞ്ഞെങ്കിലും ഒന്നും നടന്നില്ല
പ്രതിമാസം ഒരു ലക്ഷത്തിലധികം രൂപയാണ് സ്മാരകത്തിനും കലാപീഠത്തിനും ചിലവ്. സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നത് പ്രതിവർഷം 4 ലക്ഷം രൂപയുടെ ഗ്രാൻഡ് മാത്രം.
സ്മാരകം പുരാവസ്തു വകുപ്പിന് കൈമാറുമെന്ന പ്രഖ്യാപനവും ഇതുവരെ പാലിക്കപ്പെട്ടില്ല.