വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയുമായി സഖ്യമുണ്ടാകുമെന്ന അഭ്യൂഹങ്ങൾ നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) തള്ളി. ബിജെപിയെ പ്രത്യയശാസ്ത്ര ശത്രുവായി പ്രഖ്യാപിച്ച പാർട്ടി, ഇത്തരം കിംവദന്തികൾ വിശ്വസിക്കരുതെന്ന് അംഗങ്ങളോട് അഭ്യർത്ഥിച്ചു.
ചെന്നൈ: വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നാഷണൽ ഡെമോക്രാറ്റിക് അലയൻസുമായി (എൻഡിഎ) സഖ്യമുണ്ടാകുമെന്ന അഭ്യൂഹങ്ങൾ തള്ളി നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടിവികെ). എൻഡിഎയുമായി സഖ്യത്തിന് സാധ്യതയില്ല. ബിജെപിയാണ് ഞങ്ങളുടെ പ്രത്യയശാസ്ത്ര ശത്രുവെന്ന് ഞങ്ങൾ ഇതിനകം വ്യക്തമാക്കിയിട്ടുണ്ടെന്ന് ടിവികെയുടെ ജോയിന്റ് ജനറൽ സെക്രട്ടറി സിടിആർ നിർമ്മൽ കുമാർ പിടിഐയോട് പറഞ്ഞു. പാർട്ടി അംഗങ്ങൾ കിംവദന്തികൾ വിശ്വസിക്കരുതെന്നും പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം അനുസരിക്കണമെന്നും കുമാർ അഭ്യർത്ഥിച്ചു.
ജനങ്ങളുടെ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ലക്ഷ്യമിട്ട്, ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ ടിവികെയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും വിവിധ വാർത്തകൾ ദിവസവും പ്രചരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടിവികെയെ എൻഡിഎയിലേക്ക് കൊണ്ടുവരുന്നതിനായി ഭാരതീയ ജനതാ പാർട്ടി വിജയ്‌യുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം.
കഴിഞ്ഞ ആഴ്ച, തമിഴ്‌നാട് ബിജെപി വക്താവ് എഎൻഎസ് പ്രസാദ് നടൻ വിജയ് എൻഡിഎയിൽ ചേരണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ഡിഎംകെ വിരുദ്ധ വോട്ടുകളിൽ ഭിന്നത ഉണ്ടായാൽ ഭരണകക്ഷിക്ക് അധികാരം നിലനിർത്താൻ വഴിയൊരുക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഡിഎംകെയെ തടയുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ടിവികെ നേതാവ് വിജയ് അവകാശപ്പെട്ടിരുന്നു. ഇത് യഥാർത്ഥമാണെങ്കിൽ, അദ്ദേഹം എഐഎഡിഎംകെ-ബിജെപി സഖ്യവുമായി സഖ്യമുണ്ടാക്കണമെന്ന് പ്രസാദ് പറഞ്ഞു. എന്നാൽ, ടിവികെയുമായുള്ള സഖ്യത്തിനുള്ള ചർച്ചകൾ നടക്കുന്നുണ്ടോ എന്ന് ശനിയാഴ്ച മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ബിജെപി സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രൻ ഒഴിഞ്ഞുമാറി.
234 സീറ്റുകളുള്ള തമിഴ്‌നാട് നിയമസഭയിലേക്ക് 2026 ന്റെ ആദ്യ പകുതിയിൽ വോട്ടെടുപ്പ് നടക്കും. 2021ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ, ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം 159 സീറ്റുകൾ നേടി വിജയിച്ചു. ഡിഎംകെ തന്നെ 133 സീറ്റുകൾ നേടിയപ്പോൾ എഐഎഡിഎംകെ 60 സീറ്റുകൾ നേടി. സഖ്യകക്ഷിയായ ബിജെപിക്ക് വെറും 4 സീറ്റുകൾ മാത്രമേ നേയടാനായുള്ളൂ.
