
കൊച്ചി: കുഞ്ഞനന്തന് ചികിത്സ നടത്താൻ പരോളിന് ആവശ്യമില്ലെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി. ചികിൽസയ്ക്കായി ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ടിപി കേസിൽ ജയിലിൽ കഴിയുന്ന പി കെ.കുഞ്ഞനന്തൻ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിലപാട് ആവര്‍ത്തിച്ചത്. ശരീരത്തിലെ ഒരു ഭാഗം പോലും അസുഖമില്ലാത്തതില്ലെന്ന് കുഞ്ഞനന്തൻ പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും മികച്ച ചികിൽസ ലഭിക്കുന്നത് മെഡിക്കൽ കോളജുകളില്ലേ എന്ന് കോടതി ചോദിച്ചു.
കുറ്റവാളികൾക്ക് മെഡിക്കൽ കോളജിൽ നിന്ന് എന്ത് ചികിത്സയാണ് ലഭിക്കുന്നതെന്നായിരുന്നു കുഞ്ഞനന്തന്‍റെ മറുചോദ്യം. ജയിലിൽ ശരിയായ ചികിത്സ ലഭിക്കില്ലെന്നും കുഞ്ഞനന്തൻ കോടതിയിൽ പറഞ്ഞു. ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പി കെ കുഞ്ഞനന്തൻ കോടതിയിൽ നിരത്തിയ അസുഖങ്ങളെല്ലാം സാധാരണ എല്ലാവർക്കും ഉണ്ടാകുന്നതല്ലേ എന്ന് കോടതി ചോദിച്ചു. ഗുരുതരമായ സന്ധിവേദനയും പ്രമേഹവും അടക്കമുള്ള കാരണങ്ങളാണ് കുഞ്ഞനന്തൻ കോടതിയിൽ പറഞ്ഞത്.
പികെ കുഞ്ഞനന്തൻ ഏറ്റവും കരുത്തനായ കുറ്റവാളിയാണെന്ന് മുൻ പ്രോസിക്യൂട്ടർ സി കെ ശശീന്ദ്രൻ വാദിച്ചു. ഇപ്പോഴും സജീവ പാർട്ടി പ്രവർത്തകനാണെന്നും സി കെ ശശീന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജ് സംസ്ഥാനത്തെ മികച്ച ആശുപത്രിയാണ്. സഹായത്തിന് സ്ഥിരം ആളുകളെ ആവശ്യമെങ്കിൽ അക്കാര്യം ബുധനാഴ്ച അറിയിക്കാനും കുഞ്ഞനന്തന് അഭിഭാഷകന് ഹൈക്കോടതിയുടെ നിർദ്ദേശം നൽകിയിട്ടുണ്ട്
കുഞ്ഞനന്തനായി ഹൈക്കോടതിയിൽ വാദിച്ച സർക്കാർ അഭിഭാഷകനെ കോടതി രൂക്ഷ ഭാഷയിൽ വിമർശിച്ചു. സ്വന്തം രാഷ്ട്രീയം കോടതിയിൽ എടുക്കരുതെന്ന് ഹൈക്കോടതി അഭിഭാഷകനെ ഓർമ്മിപ്പിച്ചു. പരോളിലിറങ്ങി പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിൽ എന്താണ് തെറ്റെന്ന് സർക്കാർ അഭിഭാഷകനെ വാദത്തെയാണ് കോടതി വിമർശിച്ചത്. കുഞ്ഞനന്തനെ ചികിത്സ പൂർത്തിയാക്കാൻ എത്രകാലം വേണ്ടിവരും എന്ന് അറിയിക്കാൻ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. കുഞ്ഞനന്തൻ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam