കൊച്ചി: നഴ്സുമാരുടെ സമരത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം മന്ദഗതിയിൽ. 11-ലധികം മൾട്ടി സ്പെഷാലിറ്റി ആശുപത്രികളുള്ള എറണാകുളം ജില്ലയിൽ മാത്രം 350 അധികം ശസ്ത്രക്രിയകൾ മാറ്റിവച്ചതായി സ്വകാര്യ ആശുപത്രി ഉടമകളുടെ സംഘടന അറിയിച്ചു. കിടത്തി ചികിത്സ ആവശ്യമായ രോഗികളെ സർക്കാർ ആശുപത്രികളിലേക്ക് അയക്കുകയാണ്. അതേസമയം ഭൂരിഭാഗം സ്വകാര്യ ആശുപത്രികളിലും ഒപി മുടക്കമില്ലാതെ തുടരുന്നുണ്ട്.
പണിമുടക്കുന്ന ആയിരക്കണക്കിന് നഴ്സുമാര്‍ ചേര്‍ത്തല കെവിഎം ആശുപത്രിയിലെത്തി സമരം ചെയ്യുന്നവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. സമരം ദേശീയപാതയിലെ വാഹനങ്ങൾ വഴിതിരിച്ചു വിടുകയാണിപ്പോള്‍. കൂടുതല്‍ നഴ്സുമാര്‍ സമരപ്പന്തലിലേക്ക് എത്തുന്നുണ്ട്.
സമരം അവസാനിപ്പിക്കാതെ ചര്‍ച്ചയ്ക്കില്ല്ലെന്ന നിലപാടിലാണ് ആശുപത്രി അധികൃതര്‍. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാന്‍ തയ്യാറല്ലെന്നും മാനേജ്മെന്‍റ് വ്യക്തമാക്കുന്നു. അതേസമയം സമരാനുകൂല നിലപാടെടുത്തില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരം നടത്തുമെന്ന് നഴസ് അസോസിയേഷന്‍ അറിയിച്ചു.