പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന പരാതിയിൽ ജ്യോതിഷ് പീഠം ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടു.
ദില്ലി: ജ്യോതിഷ് പീഠം ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിക്കെതിരെ പോക്സോ കെസ് രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവ്. പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന ആരോപണങ്ങൾ ഉയർന്നതിനെ തുടർന്നാണ് ശനിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്. ജുൻസി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ശകുംഭരി പീഠാധിശ്വർ അശുതോഷ് ബ്രഹ്മചാരി മഹാരാജ് സെക്ഷൻ 173(4) പ്രകാരം പരാതി നൽകിയിരുന്നു. സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയുടെ ശിഷ്യൻ സ്വാമി മുകുന്ദാനന്ദ് ഗിരിക്കുമെതിരെയും കേസ് രജിസ്റ്റർ ചെയ്തു.
എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പ്രയാഗ്‌രാജിലെ എഡിജെ ബലാത്സംഗ, പോക്സോ പ്രത്യേക കോടതി വിനോദ് കുമാർ ചൗരസ്യ പോലീസിനോട് നിർദ്ദേശിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസിൽ വിശദമായ അന്വേഷണം നടത്താനും കോടതി പോലീസിനോട് നിർദ്ദേശിച്ചു.
ഫെബ്രുവരി 13 ന്, പ്രായപൂർത്തിയാകാത്ത രണ്ട് പരാതിക്കാരുടെ മൊഴികൾ കോടതിയിൽ വീഡിയോ വഴി രേഖപ്പെടുത്തി. പൊലീസ് റിപ്പോർട്ട് കോടതി സ്വീകരിച്ചു. സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയുടെ ആശ്രമത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ചൂഷണം ചെയ്തതായും തെളിവുകൾ അടങ്ങിയ സിഡി കോടതിയിൽ സമർപ്പിച്ചതായും പരാതിക്കാരന്‍ അവകാശപ്പെട്ടു.
കോടതിക്ക് അതിന്റേതായ നടപടിക്രമങ്ങളുണ്ട്. കോടതി പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്, അത് രജിസ്റ്റർ ചെയ്ത ശേഷം അവർ അന്വേഷിക്കും. ഈ കേസ് കെട്ടിച്ചമച്ചതാണെന്ന് ഞങ്ങൾ കോടതിയെ അറിയിച്ചുവെന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പറഞ്ഞു . അശുതോഷ് (പരാതിക്കാരൻ) എന്ന വ്യക്തി ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലെ കാന്ധ്ല പോലീസ് സ്റ്റേഷനിൽ ഗുണ്ടായായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇയാൾ നിരവധി പേർക്കെതിരെ വ്യാജ കേസുകൾ ഫയൽ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു മതത്തെ നശിപ്പിക്കാൻ ആഗ്രഹിക്കുന്ന, ശങ്കരാചാര്യ എന്ന സ്ഥാപനത്തെ നശിപ്പിക്കാൻ ആഗ്രഹിക്കുന്ന, ഉള്ളിൽ നിന്നുള്ള ആളുകളാണ് പരാതിക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഇദ്ദേഹം രംഗത്തെത്തിയിരുന്നു. പശുവിനെ രാജ്യമാതാവ് (സംസ്ഥാന മാതാവ്) എന്ന പദവി നൽകി 40 ദിവസത്തിനുള്ളിൽ ബീഫ് കയറ്റുമതി നിരോധിച്ചുകൊണ്ട് താൻ ഒരു ഹിന്ദുവാണെന്ന് തെളിയിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് വെല്ലുവിളിച്ച് സ്വാമി അവിമുക്തേശ്വരാനന്ദ് രംഗത്തെത്തിയിരുന്നു. പ്രയാഗ്‌രാജിലെ മാഘമേളയിൽ നിന്ന് പുണ്യസ്നാനം നടത്താതെ മടങ്ങിയ ശേഷമായിരുന്നു വെല്ലുവിളി. ഇത് സംഭവിച്ചില്ലെങ്കിൽ, മാർച്ച് 11 ന് എല്ലാ സന്യാസിമാരും ലഖ്‌നൗവിൽ ഒത്തുകൂടി മുഖ്യമന്ത്രിയെ വ്യാജ ഹിന്ദു ആയി പ്രഖ്യാപിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

