
ആലപ്പുഴ: തോമസ്ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിന് മുന്നില്‍ നിയമം ലംഘിച്ച് നിര്‍മ്മിച്ച പാര്‍ക്കിംഗ് ഏരിയയും അപ്രോച്ച് റോഡും പൊളിച്ച് നീക്കാന്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ ടി വി അനുപമയുടെ ഉത്തരവ്. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് ലേക് പാലസ് റിസോര്‍ട്ടിന് മുന്നില്‍ മുക്കാല്‍ ഏക്കറോളം ഭൂമി അന്നത്തെ ജില്ലാ കളക്ടര്‍ എന്‍ പത്മകുമാറിന്‍റെ ഒത്താശയോടെ അനധികൃതമായി നികത്തി പാര്‍ക്കിംഗ് ഏരിയയാക്കി മാറ്റിയത് ഏഷ്യാനെറ്റ്ന്യൂസാണ് പുറത്തുകൊണ്ടുവന്നത്.
ലേക് പാലസ് റിസോര്‍ട്ടിന് മുന്നില്‍ നിയമം ലംഘിച്ച് നിര്‍മ്മിച്ച് പണിത കൂറ്റന്‍ പാര്‍ക്കിംഗ് ഏരിയയും അപ്രോച്ച് റോഡുമാണ് ഉത്തരവ് പ്രകാരം പൂര്‍വ്വ സ്ഥിതിയിലാക്കേണ്ടത്. കായല്‍മാര്‍ഗ്ഗം മാത്രം ലേക് പാലസ് റിസോര്‍ട്ടിലേക്കുണ്ടായ വഴി വലിയകുളം സീറോ ജെട്ടി റോഡ് ലേക് പാലസിന് മുന്നിലൂടെയാക്കിയിരുന്നു. എംപിമാരുടെയും ഹാര്‍ബര്‍ എഞ്ചിനീയറിംഗിന്‍റെ ലക്ഷങ്ങള്‍ ചെലവഴിച്ച് പണിത റോഡില്‍ നിന്ന് ലേക് പാലസ് റിസോര്‍ട്ടിലേക്ക് കയറാനുള്ള അപ്രോച്ച് റോഡ് നിര്‍മ്മിച്ചതും അനധികൃതമായി നിലം നികത്തിയായിരുന്നു.
തോമസ്ചാണ്ടുയുടെ സഹോദരി ലീലാമ്മ ഈശോയുടെയും സുബ്രഹ്മണ്യ അയ്യരുടെയും പേരിലുള്ള മുക്കാല്‍ ഏക്കറോളം നിലമാണ് ചട്ടം ലംഘിച്ച് അന്നത്തെ കലക്ടറുടെ സഹായത്തോടെ നികത്തിയെടുത്ത് പാര്‍ക്കിംഗും അപ്രോച്ച് റോഡും ആക്കിയത്. ഈ സംഭവം ഏഷ്യാനെറ്റന്യൂസ് തെളിവുകള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെ ജില്ലാ കളക്ടര്‍ ടിവി അനുപമ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയപ്പോഴും ഏഷ്യാനെറ്റ്ന്യൂസ് വാര്‍ത്ത ശരിവെക്കുകയാണ് ചെയ്തത്.
ഒടുവില്‍ മാസങ്ങളോളം നീണ്ട തെളിവെടുപ്പിനും നിയമനടപടികള്‍ക്കുമൊടുവില്‍ നികത്തിയെടുത്ത നെല്‍വയല്‍ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ ഉത്തരവിടുകയായിരുന്നു. തോമസ്ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിന് വേണ്ടിയാണ് നികത്തെന്ന് തെളിയിക്കുന്ന നിരവധി കാര്യങ്ങള്‍ 21 പേജ് വരുന്ന ഈ ഉത്തരവിന്‍റെ ഭാഗമായി ജില്ലാ ഭരണകൂടം പറഞ്ഞുവക്കുന്നു. കരുവേലി പാടശേഖരത്തില്‍ നെല്‍കൃഷിക്കായി വെള്ളം കൊണ്ടുപോകാനുളള ചാല് കെട്ടുന്നതിന്‍റെ മറവിലും പുറംബണ്ട് ബലപ്പെടുത്തതിന്‍റെ മറവിലുമാണ് ഈ അനധികൃത നികത്തും അനധികൃത നിര്‍മ്മാണവും ലേക് പാലസ് റിസോര്‍ട്ട് കമ്പനി നടത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam