
തിരുവനന്തപുരം: ലോ അക്കാദമി പ്രശ്നത്തിൽ സിപിഐ യുടെ സഹകരണം ആവശ്യപ്പെട്ട് ലക്ഷ്മി നായര്‍ കാനം രാജേന്ദ്രനെ കണ്ടു. തിരുവനന്തപുരത്ത് എംഎൻ സ്മാരകത്തിലെത്തിയായിരുന്നു കൂടിക്കാഴ്ച. എന്നാൽ ലക്ഷ്മി നായരുടെ ആവശ്യം സിപിഐ തള്ളി. അതിനിടെ ലക്ഷ്മി നായര്‍ക്കെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങി.
വ്യാഴാഴ്ച വൈകീട്ടാണ് ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മീ നായര്‍ അച്ഛൻ നാരായണൻ നായര്‍ക്ക് ഒപ്പം എംഎൻ സ്മാരകത്തിലെത്തിയത് . സിപിഐയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എഐഎസ്എഫ് കൂടി സമര രംഗത്തുളള സാഹചര്യത്തിൽ പാര്‍ട്ടി പിന്തുണയഭ്യര്‍ത്ഥിക്കുകയായിരുന്നു ഉദ്ദേശ്യം. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായുള്ള കൂടിക്കാഴ്ചയിൽ സമരം അവസാനിപ്പിക്കണമെന്ന ആവശ്യമാണ് ലക്ഷ്മി നായര്‍ ഉന്നയിച്ചത്.
എന്നാൽ അക്രമ സമരം നടത്തിയ എസ്എഫ്ഐയുമായി മാത്രം അനുരഞ്ജ ന കരാറുണ്ടാക്കിയതിൽ കാനം കടുത്ത അസംതൃപ്തി അറിയിച്ചു. സമരത്തിൽ വിദ്യാര്‍ത്ഥി സംഘടനകളെല്ലാം ഒറ്റക്കെട്ടാണ് . ആദ്യം വിദ്യാര്‍ത്ഥികളുടെ പ്രശ്നം പരിഹരിക്കപ്പെടട്ടെ, ബാക്കി കാര്യം പിന്നീടെന്ന നിലപാടായിരുന്നു കാനം രാജേന്ദ്രൻ കൈക്കൊണ്ടതെന്നാണ് വിവരം.
അതിനിടെ ലക്ഷ്മി നായര്‍ക്കെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു. സേവന നികുതി വെട്ടിച്ചെന്ന പരാതിയിലാണ് അന്വേഷണം. വിവരാവകാശ നിയമപ്രകാരം കിട്ടിയ രേഖയനുസരിച്ച് ഇവരുടെ കൂടി ഉടമസ്ഥതയിലുള്ള പുന്നൻ റോഡിലെ ഹെദര്‍ കണ്‍സ്ട്രക്ഷൻ എന്ന സ്ഥാപനത്തിനെതിരെയും അന്വേഷണം നടക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam