ബോണക്കാട് കുരിശുമല പ്രശ്നത്തിൽ പ്രതിഷേധം കടുപ്പിച്ച് ലത്തീൻ സഭ

By Web DeskFirst Published Jan 7, 2018, 8:58 AM IST
Highlights

തിരുവനന്തപുരം: ബോണക്കാട് കുരിശുമല തീർഥാടനവുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളിൽ സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് ലത്തീൻ സഭ. പൊലീസിന്റേത് ഏകപക്ഷീയമായ നടപടിയാണെന്നും നെയ്യാറ്റിൻകര ലത്തീൻ രൂപതയ്ക്ക് കീഴിലുളള ദേവാലയങ്ങളിൽ വായിച്ച ഇടയലേഖനത്തിൽ പറയുന്നു. കേരളം ഇതുവരെ കാണാത്ത നരനായാട്ടാണ് നടത്തിയതെന്നും ഇടയലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.

ബോണക്കാട് കുരിശുമല തീർത്ഥാടന വിഷയത്തിൽ നെയ്യാറ്റിൻകര ലത്തീൻ രൂപത സമരം ശക്തമാക്കുകയാണ്. കഴിഞ്ഞദിവസം ബോണക്കാടും വിതുരയിലും നടന്ന സംഭവങ്ങളിൽ ബാഹ്യ ഇടപെടലുണ്ടായെന്നും സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും രൂപത ആവശ്യപ്പെടുന്നു. ഉപാധികളൊന്നുമില്ലാതെ, തീർത്ഥാടനത്തിന് അനുമതി ലഭിക്കും വരെ സമരം തുടരും.

നെയ്യാറ്റിൻകര ബിഷപ്പ് ഹൗസിന് മുന്നിൽ നിന്ന് തുടങ്ങിയ പ്രതിഷേധപ്രകടനത്തിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. ചൊവ്വാഴ്ച്ചയാണ് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.എം.സൂസെപാക്യത്തിന്റെ നേതൃത്യത്തിലുളള സെക്രട്ടേറിയറ്റ് മാർച്ചും ഉപവാസവും.

click me!