കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം സംസ്ഥാനത്തെ പ്രധാനശാസ്ത്ര പ്രചാരണസ്ഥാപനമാണ്. തിരുവനന്തപുരം നഗരത്തിൻ്റെ ഹൃദയഭാഗത്ത് പി എം ജി ജംഗ്ഷനിലുള്ള ഈ സ്ഥാപനം 1984ലാണ് സ്ഥാപിച്ചത്. ദിവസവും നൂറ് കണക്കിന് കുട്ടികൾ ഉൾപ്പടെ നിരവധി പേർ എത്തുന്ന ഇവിടം ഇപ്പോൾ രണ്ട് പ്രതിസന്ധികൾ നേരിടുകയാണ്.
ശാസ്ത്രവിദ്യാഭ്യാസകേന്ദ്രത്തിൻ്റെ ഭാവി തുലാസിൽ
പ്രതിസന്ധി ഒന്ന്. കേന്ദ്രമാനദണ്ഡപ്രകാരം 7 ഏക്കർ ആവശ്യമായ കാറ്റഗറി-1 സയൻസ് സെന്ററിന് നിലവിൽ 4.2 എക്കർ സ്ഥലം മാത്രമാണുള്ളത്. ഇത് മൂലം പുതിയ ഗാലറികൾ നിർമ്മിക്കാനോ വികസിപ്പിക്കാനോ കഴിയുന്നില്ല..
ഇതിനിടെയാണ് മറ്റൊരു പ്രതിസന്ധി വരുന്നത്. ഉന്നതവിദ്യാഭ്യാസകൗൺസിലിന്റെ ആസ്ഥാനം സ്ഥാപിക്കുന്നതിനായി ഈ കോംമ്പോണ്ടിൽ 48.8 സെന്റ് സ്ഥലം പാട്ടത്തിന് നൽകി. ഇതോടെ പ്ലാനറ്റേറിയം കാണാനെത്തുന്ന കുട്ടകൾക്ക് ഭക്ഷണം കഴിക്കാൻ വിശ്രമിക്കാൻ സ്ഥലമില്ലാതായി. പൊതുശൗചാലയത്തിന്റെ സൗകര്യം കുറഞ്ഞു.
പ്രതിസന്ധി രണ്ട്. നിലവിൽ അര ഏക്കർ സ്ഥലം നൽകിയതിന് പുറമേ പ്ലാനറ്റേറിയത്തിലെ പൈതൃകമ്യൂസിയം സ്ഥിതി ചെയ്യുന്ന കെട്ടിടം കൂടി ഏറ്റെടുക്കാൻ ഉന്നതവിദ്യാഭ്യാസകൗൺസിൽ ശ്രമിക്കുന്നുവെന്നാണ് ആക്ഷേപം. പൈതൃതമ്യൂസിയത്തിന്റെ നവീകരണം നടക്കുകയാണ്.
നവീകരണത്തിന് മുൻപ് ഈ ഈ കെട്ടിടത്തിൽ നാല് ശാസ്ത്രഗാലറികളാണ് പ്രവർത്തിച്ചിരുന്നത്. ഈ പ്രദശവവസ്തുക്കൾ ഇപ്പോൾ മാറ്റിവച്ചിരിക്കുകയാണ്. നവീകരണത്തിനായി മാറ്റിയ ഈ പ്രദർശവസ്തുക്കൾ തിരികെ സ്ഥാപിക്കാൻ ഒരുങ്ങുമ്പോഴാണ് പുതിയ നീക്കം.
എന്നാൽ കെട്ടിടം ഉപയോഗശൂന്യമാണെന്ന് കാട്ടിയാണ് കൗൺസിൽ നീക്കമെന്നാണ് ആക്ഷേപം.
ഓഫീസ് പ്രവർത്തനം മാത്രമാണ് ഉന്നതവിദ്യാഭ്യാസകൗൺസിലിനുള്ളത്. മറിച്ച് ശസ്ത്രവിദ്യാഭ്യാസസ്ഥാപനം എന്ന നിലയിൽ നിരവധി വിദ്യാർത്ഥികൾ ഉൾപ്പടെ ദിവസവും എത്തുന്ന പ്ലാനറ്റേറിയത്തിൽ വീണ്ടും സ്ഥലവും കെട്ടിടവും നഷ്ടപ്പെടുന്നത് പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഒന്നാണ്. എ ഐ, നാനോ ടെക്നോളജി, ബയോ ടെക്നോളജി തുടങ്ങി പുതിയ ഗാലറികൾ ഡെമോ സിനിമ, ഫ്ലൈയിഗ് തീയറ്റർ തുടങ്ങി പുതിയ പദ്ധതികളും സ്ഥലപരിമിതി മൂലം നടപ്പാക്കാൻ കഴിയാത്ത ആശങ്കയിലുമാണ്.
കോടതി കയറി പരാതി
ഉന്നതവിദ്യാഭ്യാസകൗൺസിലിൻ്റെ തലപ്പത്ത് വരുന്ന പ്രമുഖർക്ക് സർക്കാരിലുള്ള സ്വാധിനമുപയോഗിച്ചാണ് നീക്കങ്ങളെല്ലാമെന്നാണ് ആരോപണം. കൗൺസിലിന് ഭൂമി നൽകിയതിനെതിരെ ഐഎൻടിയുസി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനിടെയാണ് പൈതൃകമ്യൂസിയം കൂടി ഉന്നതവിദ്യാഭ്യാസകൗൺസിലിന് നൽകാനുള്ള നീക്കം നടക്കുന്നത്. ശസ്ത്രകുതുകികളായ കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യമാണ് നമ്മൾ ആദ്യം ചെയ്യേണ്ടതെന്ന് ആവശ്യപ്പെട്ട് നീക്കങ്ങൾക്കെതിരെ അധ്യാപകർ ഉൾപ്പടെ രംഗത്തെത്തിയിട്ടുണ്ട്. ശാസ്ത്രപരീക്ഷണങ്ങൾ കണ്ട് മനസിലാക്കാനുള്ള കേന്ദ്രമാണ് നിലനിൽപ്പിനായി അധികൃതരുടെ വാതിൽ മുട്ടുന്നത്.
