
ദില്ലി: ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ ഐസിഐസിഐ മേധാവി ചന്ദകൊച്ചാറിനും ഭര്‍ത്താവ് ദീപക് കൊച്ചാറിനും എതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രാജ്യത്തെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിക്കും. അതേസമയം പിഎന്‍ബി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുന്‍ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണ്ണറെ സിബിഐ ചോദ്യം ചെയ്തു.
വീഡിയോകോണ്‍ ഗ്രൂപ്പിന് നല്‍കിയ 3250 കോടിയുടെ വായ്പ അനധികൃതമായി എഴുതിതള്ളി നേട്ടമുണ്ടാക്കാന്‍ ശ്രമിച്ച കേസിലാണ് രാജ്യത്തെ ഏറ്റവും സമ്പന്നയായ ബാങ്ക് മേധാവിക്ക് എതിരെ സിബിഐയുടെ ലുക്ക് ഔട്ട് നോട്ടീസ്.ചന്ദകൊച്ചാറും ഭര്‍ത്താവ് ദീപക് കൊച്ചാറും രാജ്യം വിടുന്നത് തടയാന്‍ എല്ലാ പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലും ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിക്കും. വിദേശത്തേക്ക് കടക്കാന് ശ്രമിച്ച ചന്ദ കൊച്ചാറിന്‍റെ ഭര്‍തൃ സഹോദരന്‍ രാജീവ് കൊച്ചാറിനെ കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തില് നിന്നും അധികൃതര്‍ പിടികൂടിയിരുന്നു. ഐസിഐസിഐ ബാങ്കില് നിന്ന് ഏഴ് വിദേശ കമ്പനികള്ക്ക് ലഭിച്ച 11 കോടിയുടെ വായ്പ ഒത്തുതീര്ക്കാന് ശ്രമിച്ച കേസില്‍ രാജീവ് കൊച്ചാറിനെ സിബിഐ ഇന്ന് വീണ്ടും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. ഇതിനിടയില് പഞ്ചാബ് നാഷണല് ബാങ്ക് തട്ടിപ്പില് ഗീതാഞ്ജലി ജെംസിനെതിരെയുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മെഹുല് ചോക്സി നല്കിയ ഹര്ജിയില് ഒരാഴ്ചക്കകം മറുടപി നല്കണമെന്ന് ദില്ലി ഹൈക്കോടതി എന്ഫോഴ്സ്മെന്റിന് നോട്ടീസ് അയച്ചു.അതേസമയം പിഎന്‍ബി തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ ഹാരുണ്‍ റഷീദ് ഖാനെ സിബിഐ ആസ്ഥാനത്ത് വിളിച്ച് വരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തു.
13000കോടിയുടെ തട്ടിപ്പ് നടത്തി നീരവ് മോദിയടക്കം വന്‍ വ്യവസായികള്‍ രാജ്യം വിട്ടതില്‍ ഉയര്‍ന്ന പ്രതിഷേധം തണുപ്പിക്കാനുള്ള കേന്ദ്രീക്കത്തിന്‍റെ സൂചന കൂടി സിബിഐ നടപടി നല്‍കുന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam