ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിലുണ്ടായ തർക്കം പിടിച്ചുമാറ്റാൻ ശ്രമിച്ച യുവാവിനെ ക്രൂരമായി മർദിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
ആലപ്പുഴ: ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിലുണ്ടായ തർക്കം പിടിച്ചുമാറ്റാൻ ശ്രമിച്ച യുവാവിനെ ക്രൂരമായി മർദിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ചേർത്തല മരുത്തോർവട്ടം മറ്റത്തിൽ വിഷ്ണു സന്തോഷ് (26), അരൂക്കുറ്റി നടുവത്ത് നഗർ പാലപ്പറമ്പിൽ അനുരാഗ് (25) എന്നിവരെയാണ് പൂച്ചാക്കൽ പൊലീസ് പിടികൂടിയത്. തൈക്കാട്ടുശ്ശേരി ബിവറേജസ് ഔട്ട്ലെറ്റിന്റെ മുൻവശത്തുവച്ചുണ്ടായ വാക്കുതർക്കം അനീഷ് കുമാർ എന്നയാൾ ഇടപെട്ട് പിടിച്ചുമാറ്റിയിരുന്നു. ഇതിലുള്ള വിരോധം കാരണം ജൂലൈ 26-ന് വൈകിട്ട് അനീഷ് കുമാറിനെ പ്രതികൾ സംഘംചേർന്ന് ആക്രമിക്കുകയായിരുന്നു.
ഹെൽമെറ്റുകൊണ്ട് തലയ്ക്കടിച്ചും മുഖത്തിടിച്ചുമാണ് പ്രതികൾ അനീഷിനെ നേരിട്ടത്. തുടർന്ന് നാഭിക്ക് പലതവണ ചവിട്ടുകയും ഹെൽമെറ്റ് ഉപയോഗിച്ച് വീണ്ടും തലയ്ക്കടിക്കുകയും ചെയ്തു. സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതികളെ തൈക്കാട്ടുശ്ശേരി ശ്രാമ്പിക്കൽ ഭാഗത്തുവച്ചാണ് പൊലീസ് പിടികൂടിയത്. പൂച്ചാക്കൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്യാം എം ജിയുടെ നേതൃത്വത്തിൽ എസ്ഐമാരായ അനിൽകുമാർ ടി, സുനിൽരാജൻ, സി പി ഒമാരായ സാലി, കലേഷ്, ബിജോയി, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.



