
കാസര്‍കോഡ്: കഞ്ചാവ് മാഫിയകൾ തമ്മിലുള്ള തർക്കത്തിനിടെ എതിർ സംഘാംഗത്തെ വെടി വെച്ച് വീഴ്ത്തിയ കേസിലെ മുഖ്യപ്രതി നാല് മാസത്തിന് ശേഷം പൊലീസ് പിടിയിൽ. കാസർഗോഡ് ബേക്കൽ സ്വദേശി കോലാച്ചി നാസറിനെയാണ് അറസ്റ്റ് ചെയ്തത്. ജൂൺ 25ന് ബേക്കലിലെ സ്വകാര്യ കെട്ടിടത്തിനകത്ത് വച്ചായിരുന്നു വെടിവെയ്പ്പ്.
കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് ഇരു സംഘങ്ങൾ തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും വെടിവെയ്പ്പിൽ കലാശിക്കുകയുമായിരുന്നു. പാലക്കുന്ന് സ്വദേശി ഫയാസിനാണ് വെടിയേറ്റത്. വെടിയേൽക്കുന്നത് കെട്ടിടത്തിലെ സിസിടിവി ക്യാമറയിൽ പതിഞിരുന്നു.
ഫയാസിനെ മംഗാലാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചതിന് ശേഷം മുഖ്യ പ്രതി കോലാച്ചി നാസർ മുങ്ങുകയായിരുന്നു. പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നെങ്കിലും പിടികൂടാനായില്ല. ഇയാൾ തിരിച്ചെത്തിയിട്ടുണ്ടെന്നറിഞ്ഞ പൊലീസ് കുറച്ച് ദിവസങ്ങളായി കോട്ടിക്കുളത്തെ വീട് കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കി.
ഇതിനിടയിലാണ് പ്രതിയെ പിടികൂടിയത്. സംഭവ ദിവസം തന്നെ ബംഗളൂരുവിലേക്ക് കടന്ന പ്രതി പിന്നീട് വിദേശത്തേക്ക് രക്ഷപ്പെടുകയായിരുന്നു. നേപ്പാൾ വഴിയാണ് കേരളത്തിലെത്തിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കോലാച്ചി നാസറിന്‍റെ സംഘത്തിൽപ്പെട്ട മറ്റു പ്രതികളെയും പിടികൂടാനുണ്ട്. ഇവരിൽ നിന്ന് കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam