
വാഷിങ്ടണ്‍: കുട്ടികളുടെ മൃതദേഹം പൂന്തോട്ടത്തിൽ അടക്കം ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കൻ അമേരിക്കയിലാണ് സംഭവം. പ്രദേശിക സൂപ്പർ മാർക്കറ്റിൽ 'സാന്താക്ലോസ്' ആയി ജോലി ചെയ്യുന്ന എല്‍വിന്‍ ക്രോക്കര്‍ (49) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മേരി ക്രോക്കര്‍(14), സഹോദരൻ എൽവിൻ ക്രോക്കര്‍ ജൂനിയര്‍ (16) എന്നിവരുടെ മൃതദേഹമാണ് പുന്തോട്ടത്തിൽ അടക്കം ചെയ്ത നിലയിൽ കണ്ടെത്തിയത്.
മകൾ മേരിയെ ദിവസങ്ങളായി കാണാനില്ലെന്ന് പറഞ്ഞ് അയൽവാസികളാണ് പൊലീസിൽ പരാതി നൽകിയത്. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ തെക്കൻ കരോലിനയിൽ താമസിക്കുന്ന മുൻ ഭാര്യക്കൊപ്പമാണ് കുട്ടികളെന്നാണ് എല്‍വിന്‍ പൊലീസിനോട് പറഞ്ഞത്. എന്നാൽ എൽവിനോട് ചോദിച്ച ചോദ്യങ്ങളിൽ നിന്നും മൊഴിയിലെ വൈരുധ്യം തോന്നിയ പൊലീസ് വീടിന്റെ പരിസര പ്രദേശത്ത് തെരച്ചിൽ നടത്തുകയും മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ പൂന്തോട്ടത്തിൽ നിന്ന് കണ്ടെത്തുകയുമായിരുന്നു.
2016 നവംബർ മുതൽ എൽവിനെയും 2018 ഒക്ടോബര്‍ മുതലുമാണ് മേരിയെയും കാണാതായത്. സംഭവത്തെ തുടർന്ന് രണ്ടാം ഭാര്യ കാന്റീസ് ക്രോക്കര്‍ (33) ഇവരുടെ അമ്മ കിം വെയ്റ്റ് (50), ഇവരുടെ സുഹൃത്ത് ആന്റണി പ്രാറ്റെര്‍ (55) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam