വാഷിംഗ്ടണ്‍: അമേരിക്കന്‍ എഴുത്തുകാരനായ പോള്‍ ബീറ്റിക്ക് ഇത്തവണത്തെ മാന്‍ബുക്കര്‍ പുരസ്കാരം.അമേരിക്കയുടെ വര്‍ണവിവേചനത്തെ നിശിതമായി പരിഹസിക്കുന്ന ദ സെല്‍ഔട്ട് എന്ന നോവലിനാണ് പുരസ്‌കാരം. മാൻ ബുക്കർ പുരസ്കാരം നേടുന്ന ആദ്യ അമേരിക്കൻ എഴുത്തുകാരനാണ് പോൾ ബീറ്റി.
കുത്തിനോവിക്കുന്ന ആക്ഷേപഹാസ്യമാണ് ദ സെല്ലൗട്ടിന്റെ ആഖ്യാനത്തിലുടനീളം ബീറ്റി പിന്തുടരുന്നത്. ലോസ്ഏഞ്ചൽസിന്റെ പ്രാന്തപ്രദേശമായ ഡിക്കൻസാണ് കഥാപരിസരം. പ്രകോപിപ്പിക്കുന്ന യാഥാർത്ഥ്യങ്ങളും കറുത്തവരെ കൊല്ലുന്ന വെളുത്ത പൊലീസുമടക്കമുള്ള സമകാലിക സംഭവങ്ങളും കൃത്യമായി ഇഴചേർത്ത മികവോടെയാണ് ദ സെല്ലൗട്ട് മാൻ ബുക്കർ പുരസ്കാരത്തിനർഹമായത്.
മാൻ ബുക്കർ പുരസ്കാരം നേടിയ ദ സെൽ ഔട്ട് എന്ന നോവലിനെക്കുറിച്ച് എഴുത്തുകാരൻ പോൾ ബീറ്റി പറയുന്നതിങ്ങനെ. പ്രതിനിധാനം ചെയ്യുന്നതെന്ത്, എന്താണ് ആളുകൾ ചെയ്യാൻ ശ്രമിക്കുന്നത്, ഇതാണ് ഇപ്പോൾ അമേരിക്കയുടെ ചിന്ത, ആളുകളുടെയും. വായനക്കാര്‍ക്ക് അത്രയെളുപ്പം ദഹിക്കുന്ന നോവല്‍ അല്ല തന്റെതെന്നാണ് ബീറ്റിയുടെ അഭിപ്രായം. എന്നാൽ, പുരസ്കാര സമിതി അധ്യക്ഷൻ, ചരിത്രകാരനായ അമാന്‍ഡ ഫോര്‍മാന്‍ നമ്മുടെ കാലത്തെ പുസ്തകമെന്നാണ് നോവലിനെ വിശേഷിപ്പിച്ചിരിക്കുന്നത്. അഞ്ചംഗസമിതി നാലുമണിക്കൂർനീണ്ട സംവാദത്തിനൊടുവിലാണ് അന്തിമ പട്ടികയിൽ നിന്ന് ഏകകണ്ഠമായി ദ സെല്ലിംഗ് ഔട്ടിനെ തെരഞ്ഞെടുത്തത്.