
ഹൈദരാബാദ്: മിശ്രവിവാഹം കഴിച്ചതിന് ഗര്‍ഭിണിയായ ഭാര്യയ്ക്ക് മുന്നില്‍ വച്ച് 23 കാരനെ വടിവാളുകൊണ്ട് വെട്ടി കൊലപ്പെടുത്തി. 21 കാരിയായ ഭാര്യ അമൃത വര്‍ഷിണിയുമൊന്നിച്ച് ഹൈദരാബാദിലെ ആശുപത്രിയില്‍നിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് പുറകിലൂടെ എത്തിയ ആള്‍ പ്രണയ് കുമാറിനെ വടിവാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു.
ഭര്‍ത്താവിന്‍റെ കൊലപാതകം മുന്നില്‍ കണ്ട അമൃത കുഴഞ്ഞു വീണു. ഇവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. ഭര്‍ത്താവിന്‍റെ കൊലപാതകത്തിന് പിന്നില്‍ തന്‍റെ അച്ഛനും അമ്മാവനുമാണെന്ന് അമൃത പിന്നീട് പൊലീസിന് മൊഴി നല്‍കി. പ്രണയ് ഇതര ജാതിയില്‍പ്പെട്ട ആളായതിനാല്‍ വിവാഹത്തിന് കുടുംബത്തില്‍ എതിര്‍പ്പായിരുന്നു. തന്‍റെ ഗര്‍ഭം അലസിപ്പിക്കാനും ഇവര്‍ ശ്രമിച്ചിരുന്നുവെന്നും അമൃത പറഞ്ഞു.
'എനിക്ക് കുഞ്ഞിനെ ഇല്ലാതാക്കന്‍ ഉദ്ദേശമില്ല. പ്രണയുടെ കുഞ്ഞാണ് എന്‍റെ ഭാവി. പ്രണയ് എന്നോട് വളരെ സ്നേഹത്തിലായിരുന്നു. ഞാന്‍ ഗര്‍ഭിണിയായപ്പോള്‍ ആ സ്നേഹം കൂടി. ഈ കാലഘട്ടത്തിലും എന്താണ് ജാതി ഇത്ര പ്രധാനമാകുന്നതെന്ന് മനസ്സിലാകുന്നില്ല'' - അമൃത വര്‍ഷിണി പറഞ്ഞു.
സംഭവത്തില്‍ കേസെടുത്ത പൊലീസ് അമൃതയുടെ അച്ഛന്‍ മാതവ റാവുവിനെയും അമ്മാവന്‍ ശ്രാവണിനെയും അറസ്റ്റ് ചെയ്തു. എട്ട് മാസങ്ങള്‍ക്ക് മുമ്പാണ് പ്രണയും അമൃതയും വിവാഹിതരായത്. വര്‍ഷങ്ങളുടെ പ്രണയത്തെ തുടര്‍ന്നായിരുന്നു വിവാഹം. എന്നാല്‍ ഇരുവരുടെയും ബന്ധം രണ്ട് കുടുംബങ്ങളും എതിര്‍ത്തു. അമൃത വൈശ്യ ജാതിയിലും പ്രണയ് മഡിഗ ജാതിയിലും പെട്ടവര്‍ ആയിരുന്നു.
അമൃതയ്ക്കൊപ്പം മാത്രമേ ജീവിക്കൂ എന്ന് വ്യക്തമാക്കിയതോടെ പ്രണയുടെ കുടുംബം വിവാഹത്തിന് സമ്മതിച്ചു. എന്നാല്‍ അമൃതയുടെ കുടുംബം വൈരാഗ്യം തുടര്‍ന്നു. പ്രണയുടെ കൊലപാതകത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam