നിര്‍ഭയയുടെ ഓര്‍മ ദിവസത്തിലും രാജ്യതലസ്ഥാനത്ത് പീഡനം; ഇരയായി ഒമ്പത് വയസുകാരി

By Web TeamFirst Published Dec 16, 2018, 4:53 PM IST
Highlights

കുട്ടി പീഡനത്തിനിരയാവുന്ന നേരത്ത്, അക്രമിയുടെ  ഭാര്യയും രണ്ട് വയസായ കുട്ടിയും അതേ വീടിന്‍റെ മുകള്‍ നിലയില്‍ ഉണ്ടായിരുന്നെങ്കിലും അവർ  ഒന്നുമറിഞ്ഞില്ല. ക്രൂരമായ പീഡനത്തിന് ഇരയായി, കരച്ചിലടക്കാനാകാതെയാണ് പെണ്‍കുട്ടി തിരിച്ച് വീട്ടിലേക്കോടിയത്. 

ദില്ലി: രാജ്യം മുഴുവന്‍ ഇന്നും വേദനയോടെ ഓര്‍ക്കുന്ന നിര്‍ഭയ സംഭവത്തിന്‍റെ ഓര്‍മ ദിവസത്തിലും രാജ്യതലസ്ഥാനത്ത് ലെെംഗിക പീഡനം. നിര്‍ഭയ സംഭവം നടന്ന് ആറ് വര്‍ഷം തികയുന്ന ദിവസം ഒമ്പത് വയസുകാരിയാണ് ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്. ദില്ലിയിലെ സമയ്പൂര്‍ ബ്ദലിയിലാണ് സംഭവം.  

ഇരുപത്തിയെട്ടുകാരനായ അയല്‍വാസിയാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കൂലിപ്പണിക്കാരാണ്. സംഭവ സമയത്ത് ഇവര്‍ ജോലിക്ക് പോയിരിക്കുകയായിരുന്നു. വീടിന് പുറത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടിയോട് സൗഹൃദപൂര്‍വ്വം ഒപ്പം കൂടിയ ശേഷം യുവാവ് സ്വന്തം വീട്ടിലേക്ക് വിളിച്ച് കൊണ്ടു പോയി.

ഇതേസമയം, യുവാവിന്‍റെ ഭാര്യയും രണ്ട് വയസായ കുട്ടിയും വീടിന്‍റെ മുകള്‍ നിലയില്‍ ഉണ്ടായിരുന്നെങ്കിലും സംഭവം ഒന്നുമറിഞ്ഞില്ല. ക്രൂരമായ പീഡനത്തിന് ഇരയായി കരച്ചിലടക്കാനാകാതെയാണ് പെണ്‍കുട്ടി വീട്ടിലേക്ക് എത്തിയത്. എന്താണ് കാര്യമെന്ന് മാതാപിതാക്കളും ബന്ധുക്കളും ഏറെനേരം ചോദിച്ചതോടെ കുട്ടി സംഭവങ്ങള്‍ തുറന്ന് പറഞ്ഞു.

ഇതോടെ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണം ആരംഭിച്ചതോടെ രക്ഷപ്പെട്ട പ്രതിയെ പൊലീസ് മൂന്ന് മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. 

click me!