
കേരളത്തില്‍ അനധികൃതമായി നിര്‍മ്മിക്കുന്ന നാടന്‍ വാറ്റ് നിയമവിധേയമായി കാനഡയില്‍ നിര്‍മ്മിച്ച് പേരൊന്ന് പരിഷ്‌കരിച്ചപ്പോള്‍ വമ്പന്‍ ഹിറ്റ്. കേരളത്തില്‍ ചീത്തപ്പേരുകാരനായ നാടന്‍ വാറ്റിന് മന്ദാകിനി-മലബാര്‍ വാറ്റ് എന്ന അടിപൊളി പേരാണ് കാനഡയില്‍ നല്‍കിയിരിക്കുന്നത്. സംഭവം ചൂടപ്പം പോലെ വിറ്റുപോകുന്നുണ്ട്. കരിമ്പ് ഉപയോഗിച്ചാണ് മദ്യം വാറ്റിയെടുക്കുന്നത്. 40 കനേഡിയന്‍ ഡോളറാണ് (2300രൂപ) മദ്യത്തിന്റെ വില.
കാനഡയില്‍ സ്ഥിരതാമസമാക്കിയ കോതമംഗലം സ്വദേശികളായ സഹോദരന്മാരാണ് ആശയത്തിന് പിന്നില്‍. നമ്മുടെ നാട്ടില്‍ നിര്‍മ്മിക്കുന്ന നാടന്‍ വാറ്റിന്റെ കൂട്ടുകള്‍ ഗുണമേന്മ ഉറപ്പാക്കി വാറ്റിയാണ് ഇവര്‍ വിപണനം ചെയ്യുന്നത്. ഒറിയാന്റോ പ്രവിശ്യയില്‍ സര്‍ക്കാര്‍ അനുമതി മദ്യനിര്‍മ്മാണത്തിന് ലഭിച്ചതോടെ മന്ദാകിനി-മലബാര്‍ വാറ്റ് വിപണിയിലിറക്കി. നാല് വര്‍ഷത്തെ പഠനത്തിന് ശേഷമാണ് ഇവര്‍ പദ്ധതി യാഥാര്‍ഥ്യമാക്കിയത്. ക്യൂബ, ജമൈക്ക, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ തദ്ദേശീയ മദ്യങ്ങള്‍ രാജ്യാന്തര വിപണിയില്‍ നേട്ടം കൊയ്യുന്നതുകണ്ടാണ് ഇവരും രംഗത്തെത്തിയത്.
ഇവരുടെ റെസിപ്പി അനുസരിച്ച് ഡിസ്റ്റലറിയാണ് മദ്യം നിര്‍മ്മിച്ചു നല്‍കുന്നത്. കുപ്പിയില്‍ മലയാളത്തില്‍ നാടന്‍ വാറ്റെന്നും തമിഴില്‍ നാട്ടുസരക്കെന്നും എഴുതിയിട്ടുണ്ട്. ഹിന്ദി, ഗുജറാത്തി, തെലുങ്ക് ഭാഷകളിലും പേര് നല്‍കിയിട്ടുണ്ട്. 46 ശതമാനമാണ് മന്ദാകിനിയില്‍ ആല്‍ക്കഹോളിന്റെ അളവ്. കാനഡക്ക് പുറമെ യുഎസിലും യുകെയിലും മന്ദാകിനിക്ക് ആരാധാകരുണ്ട്.
കേരളത്തില്‍ എക്‌സൈസിന്റെ കണ്ണുവെട്ടിച്ച് അനധികൃതമായി വാറ്റുന്ന നാടന്‍ മദ്യം വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിച്ച് ടൂറിസ്റ്റുകളെ ആകര്‍ഷിക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് നിര്‍ദേശം ഉയര്‍ന്നിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഇതിന് അനുകൂലമായി പ്രതികരിച്ചിട്ടില്ല. മരച്ചീനിയില്‍ നിന്ന് സ്പിരിറ്റ് നിര്‍മ്മിക്കുന്ന പദ്ധതി സാമ്പത്തികമായി ലാഭമല്ലാത്തതിനാല്‍ സര്‍ക്കാര്‍ ഉപേക്ഷിക്കുകയും ചെയ്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam