
ഫിലിപ്പീൻസ്: കിഴക്കൻ ഫിലിപ്പീൻസിന്‍റെ തീരത്ത് അപകടകരമായി വേഗതയിൽ ആഞ്ഞടിച്ച മാങ്ഖുട്ട് ചുഴലിക്കാറ്റ് ഹോങ് കോങ്ങിലെത്തി. ഹോങ് കോങിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അതീവ അപകടകരം എന്ന വിഭാഗത്തിൽ പെടുന്ന ചുഴലിക്കാറ്റാണ് മാങ്ഖുട്ട്. മൂന്ന് ദിവസം മുമ്പ് ആരംഭിച്ച ഈ കാറ്റ് ഫിലിപ്പീൻസ്, ചൈന എന്നിവിടങ്ങളിൽ വൻനാശ നഷ്ടങ്ങൾ വരുത്തിയാണ് വീശിക്കൊണ്ടിരിക്കുന്നത്. ഫിലിപ്പീൻസിൽ 64ൽ അധികം പേർ മരിച്ചതായാണ് ഇതുവരെയുള്ള കണക്ക്.
ഫിലിപ്പീൻസിലെ ഇട്ടഗോങ് പ്രവിശ്യയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 40 പേരെ കാണാനില്ലെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. സ്വർണഖനിത്തൊഴിലാളികൾ താമസിച്ചിരുന്ന ഗ്രാമത്തിലാണ് മണ്ണിടിച്ചിലുണ്ടായത്. ഏഴ് മൃതദേഹങ്ങൾ ഇതു വരെ കണ്ടെടുത്തിട്ടുണ്ട്. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്. 750 ഓളം കെട്ടിടങ്ങളാണ് ചുഴലിക്കാറ്റിൽ തകർന്നു വീണത്.
കിഴക്കൻ ചൈനയിലെ ഗുവാങ്ദോങ് പ്രവിശ്യയിൽ നിന്ന് അഞ്ച് ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. 50,000 മത്സ്യ ബന്ധന ബോട്ടുകളോട് മടങ്ങി വരാൻ നിർദേശിച്ചു. കാറ്റിനും മഴയ്ക്കും സാധ്യതയുള്ള ചുഴലിക്കാറ്റാണിതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മണിക്കൂറിൽ 155 കിലോമീറ്ററാണ് ഇപ്പോൾ മാങ്ഖുട്ടിന്‍റെ വേഗം. ഇത് 162 കിലോമീറ്റർ വരെ വേഗത്തിലാകമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
കഴിഞ്ഞ ഒരു ദശകത്തിനിടയിലെ ഹോങ്കോംഗിൽ വീശുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണിത്. ചുഴലിക്കാറ്റ് കടന്നുപോകാൻ സാധ്യതയുള്ള ഹൈനാൻ പ്രവിശ്യയിലടക്കം വ്യോമഗതാഗതവും നിരോധിച്ചു. ശനിയാഴ്ചയോടെ കാറ്റിന്റെ വേഗത കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ നിഗമനം. ഹോങ്കോങ്ങിൽ പലയിടത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന അധികൃതർ അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam