Latest Videos

ഹൈക്കോടതിയിലെ കേസ്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിയേക്കും

By Web TeamFirst Published Oct 21, 2018, 1:27 PM IST
Highlights

പിബിഅബ്ദുള്‍റസാഖ് വിജയിച്ച  തെരഞ്ഞെടുപ്പില്‍ 291 പേരുടെ കള്ള വോട്ടുകള്‍ രേഖപ്പെടുത്തിയെന്ന കെ സുരേന്ദ്രന്‍റെ ഹര്‍ജി ഹൈക്കോടതിയില്‍ നടപടികള്‍ തുടരുകയാണ്

കാസര്‍കോഡ്: ഹൈക്കോടതിയിലെ കേസ് മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകാന്‍ കാരണമായേക്കും. ശബരിമല വിധിക്ക് ശേഷമുള്ള തെരഞ്ഞെടുപ്പായതിനാല്‍ ബിജെപി നേട്ടമുണ്ടാക്കുമെന്ന് യു.ഡി.എഫിനും എല്‍ഡിഎഫിനും ആശങ്കയുണ്ട്.ഇതിന് തടയിടാന്‍ പ്രാദേശികമായ കൂടിയാലോചനകള്‍ നടന്നേക്കും

പിബിഅബ്ദുള്‍റസാഖ് വിജയിച്ച  തെരഞ്ഞെടുപ്പില്‍ 291 പേരുടെ കള്ള വോട്ടുകള്‍ രേഖപ്പെടുത്തിയെന്ന കെ സുരേന്ദ്രന്‍റെ ഹര്‍ജി ഹൈക്കോടതിയില്‍ നടപടികള്‍ തുടരുകയാണ്. സുരേന്ദ്രന്‍ ഹര്‍ജി പിന്‍വലിക്കുന്നില്ലെങ്കില്‍ വിധിയെ ആശ്രയിച്ചിരിക്കും മഞ്ചേശ്വരത്തിന്‍റെ ഭാവി. എന്നാല്‍ ഉപ തെരഞ്ഞെടുപ്പ് ഏപ്രില്‍ 19നകം തന്നെ നടത്തുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാട്. 

ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പ് നടത്താനാകുമോ  എന്നും പരിശോധിക്കുന്നുണ്ട്. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിനായി കാസര്‍കോട്ട് മുന്നൊരുക്കള്‍ യുഡിഎഫും എല്‍‍ഡിഎഫ് തുടങ്ങിയ സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് ഭാരമാവില്ല എന്നാണവരുടെ വിലയിരുത്തല്‍. സി എച്ച് കുഞ്ഞമ്പു വീണ്ടും മല്‍സരിപ്പിക്കുമെന്നാണ് ഇടത് നേതാക്കള്‍ നല്‍കുന്ന സൂചന. 

മുസ്ലിം ലീഗില്‍ എംസി കമറുദ്ദീന്‍. സിടി അഹമ്മദലി, എജിസി ബഷീര്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയാകാന്‍ രംഗത്തെത്തും. ബിജെപി സുരേന്ദ്രന് ഒരവസരം കൂടി നല്‍കും. പഞ്ചായത്തുകളിലെ ഭരണസമിതികളില്‍ 6ല്‍ 2ഉം യു.ഡി.എഫാണ് ഭരിക്കുന്നത്. ബി.ജെ.പിക്ക് കൈയിലുണ്ടായിരുന്ന ഒരേ ഒരു പഞ്ചായത്ത് കഴിഞ്ഞ മാസം നഷ്ടപ്പെട്ടു. എങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പും ശബരിമലയിലെ സംഭവവികാസങ്ങളും മുന്‍ നിര്‍ത്തി ഹിന്ദുവികാരമുണര്‍ത്തി വോട്ട് പിടിക്കാന്‍ ബിജെപി ശ്രമിക്കും. 

ഇത് തടയാന്‍ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലുമുണ്ടാകാതെ പോയ ക്രോസ് വോട്ടിംഗിന് സി.പി.എമ്മോ ലീഗോ ശ്രമിക്കുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. അങ്ങിനെയെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പിലും അത്  പ്രതിഫലിക്കും.

click me!