മാരാരിക്കുളം ഇനി വിശപ്പുരഹിത ഗ്രാമം; പദ്ധതിക്ക് തുടക്കമായി

Published : Dec 12, 2017, 07:04 PM ISTUpdated : Oct 05, 2018, 12:08 AM IST
മാരാരിക്കുളം ഇനി വിശപ്പുരഹിത ഗ്രാമം; പദ്ധതിക്ക് തുടക്കമായി

Synopsis

ആലപ്പുഴ: പണവും ആരോഗ്യവും ഇല്ലാതെ വിശന്നു കഴിയുന്നവര്‍ക്ക് വീട്ടില്‍ ആഹാരം എത്തിച്ചുകൊടുക്കുന്ന വിശപ്പുരഹിതം പദ്ധതിക്ക് തുടക്കമായി. 'വിശപ്പ് രഹിത നഗരം' പദ്ധതിയുടെ ഉദ്ഘാടനം ധനമന്ത്രി ടിഎം തോമസ്‌ഐസക്, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍, ഭക്ഷ്യ വകുപ്പ് മന്ത്രി പി തിലോത്തമന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മാരാരിക്കുളത്ത് നടന്നു. ആദ്യഘട്ടത്തില്‍ 400 പേര്‍ക്കാണ് വീടുകളില്‍ സൗജന്യമായി ഭക്ഷണം എത്തിച്ച് നല്‍കുന്നത്. ഒരു നേരത്തെ പൂര്‍ണ ഭക്ഷണം ലഭിക്കാത്ത ഒരാള്‍ പോലും മാരാരിക്കുളത്ത് ഉണ്ടാവരുതെന്നാണ് പദ്ധതിയുടെ ലക്ഷ്യം. 'വിശപ്പുരഹിത മാരാരിക്കുളം' എന്നതിനൊപ്പം ' ഊണു പങ്കിടാം' (share a meal) എന്ന പദ്ധതിയും നടപ്പാക്കുന്നുണ്ട്.

വിവിധ പാലിയേറ്റ് സംഘടനകളുകളുടെ സഹായത്തോടെയാണ് കൃഷ്ണപിള്ള സ്മാര ട്രസ്റ്റ് വിശപ്പ് രഹിത ഗ്രാമം പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. ഭക്ഷണം എത്തിക്കുന്ന നാനൂറ് പേര്‍ക്ക് രണ്ട് സെറ്റ് പാത്രങ്ങളാണുള്ളത്. ഇന്ന് ഭക്ഷണം നിറച്ച് കൊടുക്കുന്ന പാത്രം അടുത്ത ദിവസം വാഹനങ്ങളിലെത്തുന്ന ഭാരവാഹികള്‍ക്ക് തിരിച്ച് നല്‍കും. ജനുവരി ഒന്നുമുതല്‍ ആലപ്പുഴ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ ഇരുപത് രൂപയ്ക്ക് ഊണ് നല്‍കുന്ന കേന്ദ്രങ്ങളും തുടങ്ങുന്നുണ്ട്. ഇതിനൊപ്പം സാമ്പത്തികമായി കഴിവുള്ളരില്‍ നിന്ന് ഇരുപത് രൂപയും കൂപ്പണും വാങ്ങും. ഈ കൂപ്പണ്‍ ഉപയോഗിച്ച് പണമില്ലാത്തവര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കാനുള്ള ക്രമീകരണവുമുണ്ടാവും. വിശപ്പ് രഹിത ഗ്രാമം പദ്ധതിക്ക് സര്‍ക്കാരിന്റെ പൂര്‍ണ്ണപിന്തുണയുണ്ടാകുമെന്ന് ചടങ്ങില്‍ പങ്കെടുത്ത മന്ത്രിമാര്‍ പറഞ്ഞു.

മാരാരിക്കുളത്തെ ആര്യാട്, മാരാരിക്കുളം തെക്ക്, മണ്ണഞ്ചേരി, മുഹമ്മ എന്നീ പഞ്ചായത്തുകളില്‍ പി കൃഷ്ണപിള്ള സ്മാരക ട്രസ്റ്റിന്റെ പ്രവര്‍ത്തകര്‍ ഒരു സര്‍വ്വേ നടത്തി. ഒരു നേരത്തെ ഭക്ഷണം പോലും പാചകം ചെയ്ത് കഴിക്കാന്‍ കഴിയാത്ത നാനൂറ് പേരുണ്ടെന്നാണ് ആ സര്‍വ്വേയില്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് പൊതു അടുക്കളയില്‍ ഏറ്റവും വൃത്തിയായി ഭക്ഷണം പാചകം ചെയ്ത് എത്തിക്കാനുള്ള പരിപാടി കൃഷ്ണപിള്ള സ്മാരക ട്രസ്റ്റിന്റെ പ്രവര്‍ത്തകര്‍ ഏറ്റെടുത്തത്. കേരളാ സര്‍ക്കാര്‍ തുടങ്ങിയത്. പാതിരപ്പള്ളി, മണ്ണഞ്ചേരി എന്നിവിടങ്ങളിലെ കേന്ദ്രീകൃത അടുക്കളയില്‍ നിന്ന് വാഹനം ഉപയോഗിച്ച് വിവിധ കേന്ദ്രങ്ങളില്‍ കാസറോളുകളിലാവും ഭക്ഷണം എത്തിക്കുക. ഓരോ വാര്‍ഡുകളിലും ഭക്ഷണ വിതരണത്തിന് പ്രത്യേക സംവിധാനങ്ങളും ഏര്‍പ്പെടുത്തുന്നുണ്ട്. ഉച്ചയൂണു വിതരണത്തിനായി മാത്രം 100 ഓളം പേര്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കും.


പാതിരപ്പള്ളി, മണ്ണഞ്ചേരി എന്നിവിടങ്ങളിലെ കേന്ദ്രീകൃത അടുക്കളകളില്‍ നിന്നും ആവശ്യക്കാര്‍ക്ക് 20 രൂപയ്ക്ക് ഊണ്  ലഭിക്കും. ചോറ്, സാമ്പാര്‍, മീന്‍കറി, തോരന്‍, അച്ചാര്‍ എന്നിവയാണ് വിഭവങ്ങള്‍. സാധാരണ 40 രൂപ വിലവരുന്ന ഭക്ഷണമാണ് 20 രൂപയ്ക്ക് ഇവിടെ കൊടുക്കുന്നത്. ഭക്ഷണം കഴിക്കുന്നവരോട് ഒരു കൂപ്പണ്‍ കൂടി വാങ്ങി പെട്ടിയില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കും. 20 രൂപ നല്‍കാന്‍ കഴിവില്ലാത്തവര്‍ക്ക് ആ കൂപ്പണ്‍ എടുത്ത് ഭക്ഷണം കഴിക്കാവുന്നതാണ്. അതായത് പണമുള്ളവനും ഇല്ലാത്തവനും മാന്യമായി വയറ് നിറയെ ഭക്ഷണം കഴിക്കാം. 20 രൂപയുടെ കൂപ്പണെടുക്കുന്നവര്‍ക്കാകട്ടെ,  മറ്റൊരാള്‍ക്ക് ഒരുനേരത്തെ അന്നമേകിയെന്ന സന്തോഷം ബോണസായി ലഭിക്കും. 

രണ്ട് അടുക്കളകള്‍ക്കും പച്ചക്കറികള്‍ക്കും വണ്ടിയുടെ ഡീസലിനും ഒരു ഡസന്‍ ജീവനക്കാര്‍ക്കുമായി പ്രതിമാസം 45 ലക്ഷം രൂപ വരെയാണ് ചെലവ്. ഇത് ഉദാരമതികളില്‍ നിന്ന് സമാഹരിക്കാനാണ് ഉദ്ദേശ്യം. സിവില്‍ സപ്ലൈസ് വകുപ്പില്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കും. വീടുകളിലെ പിറന്നാള്‍, കല്യാണം, അടിയന്തിരം തുടങ്ങിയവയോടനുബന്ധിച്ച് ഇവിടെ അന്നദാനം നടത്താം. എല്ലാവര്‍ഷവും ഇത്തരത്തില്‍ മുന്‍കൂട്ടി സഹായം പ്രഖ്യാപിക്കുന്നവരുടെ പ്രത്യേക ഡയറക്ടറി അച്ചടിച്ച് വിതരണം ചെയ്യും. 365 ദിവസവും സ്‌പോണ്‍സര്‍മാരെ കണ്ടെത്തുകയാണ് ലക്ഷ്യം.

ഭക്ഷണത്തോടൊപ്പം സാന്ത്വന പരിചരണവും ലഭ്യമാകുന്ന ഇഹെല്‍ത്ത് പ്രോഗ്രാമെന്ന പദ്ധതിയും ഉടന്‍ ആരംഭിക്കും. ഈ പദ്ധതിയിലൂടെ സാന്ത്വന പരിചാരകന്‍ രോഗികള്‍ക്ക് ഭക്ഷണം എത്തിക്കുക മാത്രമല്ല, എല്ലാ ദിവസവും കിടപ്പ് രോഗികളുടെ വീട് സന്ദര്‍ശനവും ഉറപ്പ് വരുത്തും. രോഗിക്ക് എന്തെങ്കിലും പ്രത്യേക അസുഖ കൂടുതല്‍ തോന്നുകയാണെങ്കില്‍ ചെല്ലുന്നയാള്‍ കിടപ്പ് രോഗിയുടെ വീഡിയോ, ഓഡിയോ റെക്കോര്‍ഡെടുത്ത് പ്രത്യേക മൊബൈല്‍ ആപ്പ് വഴി സന്നദ്ധരായ ഡോക്ടര്‍മാര്‍ക്ക് അയച്ചുകൊടുക്കും. ഡോക്ടര്‍മാര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി തല്‍സമയ പരിശോധനയും നടത്തും. വീഡിയോ റെക്കോര്‍ഡുകള്‍ ബന്ധപ്പെട്ട പാലിയേറ്റീവ് സംഘടനകള്‍ക്കും ലഭ്യമാകും. വിദഗ്ധ പരിശോധന ആവശ്യമെങ്കില്‍ ട്രെയിനിംഗ് ലഭിച്ച നഴ്‌സിനെയോ ഡോക്ടറേയോ എത്തിക്കും. ആശുപത്രിയിലേയ്ക്ക് പോകേണ്ട അവസ്ഥയാണെങ്കില്‍ ആംബുലന്‍സ് ഉപയോഗിച്ച് രോഗിയെ ആശുപത്രിയില്‍ എത്തിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി; രോഗബാധ സ്ഥിരീകരിച്ചത് 12 സ്ഥലങ്ങളിൽ, പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും
സീനിയർ സിപിഒ ഉമേഷ് വള്ളിക്കുന്നിനെ പൊലീസ് സേനയിൽ നിന്ന് പിരിച്ചുവിട്ടു