
തിരുവനന്തപുരം: കേരളത്തിൽ മഴ ഏറ്റവും ശക്തമായ ഓഗസ്റ്റ് 15,16,17 തീയതികളിൽ ഡാമിലേക്ക് എത്തിയതിനേക്കാൾ കൂടുതൽ വെള്ളം തുറന്നുവിട്ടെന്ന് ജലവിഭവവകുപ്പ് മന്ത്രി മാത്യു ടി തോമസ്. പ്രളയത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക സഭാ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ജലവിഭവ വകുപ്പിന്റെ് കീഴിലുള്ള ഡാമുകളിലേക്ക് ഈ ദിവസങ്ങളിൽ എത്തിയത് 696.785 മില്യൺ ക്യുബിക് മീറ്റർ വെള്ളമാണ്. എന്നാൽ ഡാമുകളുടെ സുരക്ഷ കണക്കിലെടുത്ത് ഈ സമയത്ത് 700 മില്യൺ ക്യുബിക് മീറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കേണ്ടിവന്നിട്ടുണ്ട്. എന്നാൽ ഡാമുകളിൽ നിന്നെത്തിയ വെള്ളമാണ് വെള്ളപ്പൊക്കം ഉണ്ടാക്കിയതെന്ന പ്രതിപക്ഷ ആരോപണം അദ്ദേഹം തള്ളി.
മൂന്ന് ദിവസങ്ങളിലായി കേരളത്തിലേക്ക് പെയ്തിറങ്ങിയത് വളരെ ഉയർന്ന അളവിലുള്ള വെള്ളമായിരുന്നു. 414 മില്ലി മീറ്റർ മഴയാണ് ഈ ദിവസങ്ങളിൽ മഴ പെയ്തത്. ഭൂതത്താൻ കെട്ടിന്റെ പരിസര പ്രദേശങ്ങളിലടക്കം 1924 ൽ ഉണ്ടായ വെള്ളപ്പൊക്കം എത്രവരെ എത്തിയെന്നതിന്റെ രേഖപ്പെടുത്തലുകൾ ഉണ്ട്. ഇതിനും താഴെയാണ് ഇപ്പോൾ വെള്ളമെത്തിയതെന്നും അദ്ദേഹം പറഞ്ഞു. തോട്ടപ്പള്ളി സ്പിൽവേയും തണ്ണീർമുക്കം ബണ്ടും തുറക്കാൻ താമസിച്ചത് കുട്ടനാട്ടിൽ വെള്ളപ്പൊക്കത്തിന് കാരണമായെന്ന പ്രതിപക്ഷ വാദവും അദ്ദേഹം തള്ളി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam