
തിരുവനന്തപുരം: പാർട്ടിയുടെ പിളർപ്പിലേക്ക് കാര്യങ്ങൾ പോകില്ലെന്ന് മുന്‍ ജലവിഭവ വകുപ്പ് മന്ത്രിയും ജെഡിഎസ് നേതാവുമായ മാത്യു ടി.തോമസ്. പുതിയ സംസ്ഥാന അധ്യക്ഷനെ സംബന്ധിച്ച് ചർച്ച നടന്നതായി അറിയില്ലെന്നും ഒരു സ്ഥാനവും ആവശ്യപ്പെട്ടിട്ടില്ലെന്നും സംസ്ഥാന അധ്യക്ഷനെ ദേശീയ നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ട് രാജി സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകായിരുന്നു അദ്ദേഹം.
ഇനി മുന്നണിക്കോ പാര്‍ട്ടിക്കോ ദോഷം വരുന്ന തരത്തില്‍ ചര്‍ച്ചകള്‍ കൊണ്ടുപോകുന്നതില്‍ താല്‍പര്യമില്ല. കെ കൃഷ്ണന്‍കുട്ടി വലിയ രാഷ്ട്രീയ പാരമ്പര്യമുള്ള വ്യക്തിയാണ്. അദ്ദേഹത്തില്‍ നിന്ന മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നത്. നേതാക്കളുമായി യാതൊരു തരത്തിലുള്ള പ്രശ്നങ്ങളുമില്ല. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. പാര്‍ട്ടിയില്‍ സംസ്ഥാന അധ്യക്ഷനാകാന്‍ കച്ചകെട്ടിയിട്ടില്ല. അത്തരത്തില്‍ താന്‍ ആവശ്യം ഉന്നയിച്ചതായി ചില മാധ്യമങ്ങളില്‍ വാര്‍ത്ത കണ്ടു. അത് ശരിയല്ല. ആറ് വര്‍ഷം സംസ്ഥാന അധ്യക്ഷനായിരുന്ന ആളാണ് ഞാന്‍. ഏറ്റവും കൂടുതല്‍ പ്രതിസന്ധിയുള്ള കാലഘട്ടത്തിലായിരുന്നു ഇത്. അതുകൊണ്ട് തന്നെ സംസ്ഥാന അധ്യക്ഷനാകണമെന്ന താല്‍പര്യമൊന്നുമില്ല- - മാത്യു ടി തോമസ് പറഞ്ഞു.
മന്ത്രിസ്ഥാനത്തിരുന്നപ്പോള്‍ ചെയ്ത കാര്യങ്ങളില്‍ പൂര്‍ണ സംതൃപ്തനാണ്. എങ്കിലും ചില കാര്യങ്ങള്‍ കൂടി ശ്രദ്ധ ചെലുത്തി വരുന്ന സമയമായിരുന്നു. 9600 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തി. എംഎല്‍എ എന്ന നിലയില്‍ തന്നെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും ഇടതുപാളയത്തില്‍ തുടരുമെന്നും സോഷ്യലിസ്റ്റുകളുടെ സ്ഥാനം ഇടതുപക്ഷത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam