വയനാട്: വർഷങ്ങളായി വാടകകെട്ടിടത്തിലെ പരിമിതമായ സൗകര്യങ്ങളിൽ നിന്നും മോചനമില്ലാതെ സുൽത്താൻ ബത്തേരിക്കടുത്ത മീനങ്ങാടിയിലെ ഗോത്രവർഗ വിദ്യാർഥികളുടെ പ്രീമെട്രിക് ഹോസ്റ്റൽ. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കുട്ടികളെ ദുരിതത്തിലാക്കുകയാണിപ്പോൾ. പട്ടികവർഗ വികസന വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിച്ചവരുന്ന ഈ ഹോസ്റ്റലില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ മുപ്പതോളം ഗോത്രവര്‍ഗ വിഭാഗം വിദ്യാർഥികളാണ് താമസിച്ച് പഠിക്കുന്നത്.
മീനങ്ങാടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന് എതിർവശത്തുള്ള സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ് കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി ഈ ഹോസ്റ്റൽ പ്രവർത്തിക്കുന്നത്. പഠിക്കാൻ കഴിയുന്ന തരത്തിലുള്ള അന്തരീക്ഷം കെട്ടിടത്തിൽ ഇല്ലെന്ന് വിദ്യാർഥികൾ പറയുന്നു. വസ്ത്രങ്ങൾ കഴുകാനോ ആറിയിടാനോ മതിയായ സൗകര്യങ്ങളില്ല. നിരവധി വിദ്യാർഥികളാണ് ഒരു മുറിയിൽ തന്നെ കഴിഞ്ഞു കൂടുന്നത്.
ഹോസ്റ്റലില്‍ നിന്നും രണ്ട് കിലോമീറ്ററോളം സഞ്ചരിച്ചാണ് ഒന്നു മുതല്‍ എഴാം ക്ലാസ് വരെയുള്ള വിദ്യാർഥികള്‍ മീനങ്ങാടി സര്‍ക്കാര്‍ സ്കൂളിൽ എത്തുന്നത്. ഒന്നുമുതൽ നാലുവരെയുള്ളവർ മീനങ്ങാടി എൽ.പിയിലും മറ്റുള്ളവർ മീനങ്ങാടി ഹൈസ്കൂളിലുമാണ് പഠിക്കുന്നത്. കുട്ടികൾക്ക് പുറമെ വാർഡൻ, വാച്ചർ, കുക്ക് എന്നിവരും ഹോസ്റ്റലിലുണ്ട്. മതിയായ സൗകര്യങ്ങളോടെ മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നാണ് ആവശ്യം. സ്‌കൂളിനടുത്ത് ഭൂമി ലഭ്യമാകാത്താതാണ് കെട്ടിടം പണിയാന്‍ തടസമാകുന്നതെന്നാണ് ഉദ്വോഗസ്ഥരുടെ വിശദീകരണം.